Friday, September 3, 2021

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിച്ചുവച്ചവർ : അരുന്ധതി മധുമേഘ



ഞങ്ങൾ റോഹിങ്ക്യകൾ

ഇടതടവില്ലാതെ പെയ്ത ദുരിതത്തീമഴയിൽ 

കൂടും കൂട്ടവും നഷ്ടപ്പെട്ട് 

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിക്കേണ്ടിവന്നവർ


കാലഗതികൾ വകവെയ്ക്കാതെ 

കാറ്റിരമ്പലിന് മുഖം കൊടുക്കാതെ 

ജലനൂലുകളുടെ മുറുകിയ 

ഈറൻ വലയ്ക്കുള്ളിൽ കുരുങ്ങി 

മടക്കമില്ലാത്ത ഉന്മാദത്തിലേയ്ക്ക്കണ്ണുനീട്ടി 

തിരയില്ലാത്ത കടലുകൾ 

സ്വപ്നം കാണുന്നവർ 


ജീവിത പകർച്ചകളിൽ 

നട്ടംതിരിഞ്ഞ് 

മെത്തി ഒഴുകുന്ന ആത്മരോഷം വ്യഥയിൽ ഒതുക്കി 

കണ്ണുനീർകണം കലർന്ന 

ഉപ്പുക്കാറ്റ് തീരങ്ങളെ കരിച്ച് 

ചക്രമില്ലാത്ത വണ്ടിയിൽ 

കിതച്ചു കിതച്ചങ്ങനെ


നരച്ചബോധി വൃക്ഷത്തിന്റെ 

വേരുകൾ മാന്തിക്കീറി 

ആഴ്ന്നിറങ്ങിയ ധർമ്മം 

ഉറഞ്ഞൊരു ശിലാശില്പമായപ്പോൾ

 വംശവെറി ഹിംസയായി രൂപാന്തരപ്പെട്ട്

വംശീയ മുദ്രയുടെ അടരുകളുടച്ച് ഭൂപടത്തിന്റെ 

നിറം ചുവപ്പിക്കുമ്പോൾ 

ജന്മാവകാശത്തിൻ്റെ ജല്പനങ്ങളിൽ

  ആയിരങ്ങളുടെ ആത്മബോധം 

പറയ്ക്ക് കീഴിൽ മറയ്ക്കേണ്ടിവന്നവർ


ഉറകെട്ട കാലത്ത് ഒരു തീരവും അഭയമേകാതെ 

വറുതിക്കാറ്റിനും 

ചുഴലിക്കാറ്റിനുമിടയിൽ 

മനസ്സും പടകുമിളകിയുലഞ്ഞ്  

ഉയിരൂന്നു പോകുന്ന ഉടലുകളുപേക്ഷിച്ച് 

തമോഗർത്തങ്ങളിൽ ഉഴറി നീങ്ങിന്നു 

തെളിഞ്ഞ ഭൂഖണ്ഡങ്ങളെ ഇരുളിൽ കണ്ട്



ഊരിപ്പിടിച്ച ജീവൻ ഉള്ളുപിടച്ച് 

ഒരു നിലവിളിയായി 

ആഴങ്ങളിലേക്ക് ഊർന്നിറങ്ങുമ്പോൾ 

ആണ്ടു പോയ വിശ്വാസത്തിന്റെ  നീർചുഴികളിൽ  

കൈ കാലിട്ടടിച്ച് 

കടലിനെ കൺകോണിലൂടൊഴുക്കി 

ആകാശത്തെ കൺമുനയിൽ  കോർത്തുടക്കി 

കടൽകാക്കകളുടെ ചിറകടികൾക്കപ്പുറം 

രാത്രികടന്ന് വെളിച്ചം വരുന്നതും കാത്ത്

വീണ്ടും അഭയസ്ഥലികൾ തിരഞ്ഞ്

 

ശ്വാസഗതി മുറുകുന്ന ഭ്രാന്തൻ കാറ്റിൽ 

ഭീതി തുള്ളുന്ന പെരുമഴപെയ്‌ത്തിൽ 

വിറങ്ങലിച്ച്

വെയിൽ ഞരമ്പുകൾക്ക്ഇടയിൽ നിന്നു കത്തി  

വിശപ്പിന്റെ ഉടുതുണി വരിഞ്ഞ് മുറുക്കി 

വറ്റിപോയ തൊണ്ട തിരുമ്മിനനച്ച് 

ആധിയും വ്യാധിയും ചൊറിഞ്ഞു 

കുന്തകാലിലിരുന്ന് 

നാളയെ പ്രാകിവെളുപ്പിക്കുന്നു



ഉഷ്ണരാശിയിൽ ഉരുക്കിത്തീർന്നവർ 

ആത്മാവിന്റെ ചൂട് ഉറഞ്ഞു പൊള്ളിച്ച 

സമുദ്രഗർഭത്തിലേക്ക് 

സഹനത്തിന്റെ ആഴമളക്കാൻ പോയി 

ചിലരപ്പോഴും 

പുളിച്ചക്കണ്ണുകൾ തിരുമ്മി 

രാത്രിയുടെ കടലാഴങ്ങളിൽ കണ്ണുനട്ട് 

പിടിയൂർന്നു പോയവരുടെ 

ആത്മാക്കളെ തിരയുന്നു



തീതിന്ന് നാവു വെന്ത അമ്മ 

കരിഞ്ഞ മുലഞെട്ടുകൾക്കു 

പകരം 

നൊന്ത കണ്ണിലെ പ്രാണരക്തം 

ഒഴിച്ച മൂത്രത്തിലൂടെ പകർന്ന് 

വരണ്ട കുഞ്ഞു വായിൽ 

ജീവന്റെ തുള്ളികൾ ഇറ്റിക്കുമ്പോൾ 

സമയ സൂചികയുടെ മുനകുത്തിയൊടിയുന്നു 



ഹൃദയ വേവുകൾ കനൽക്കല്ലാക്കി 

കലഹിക്കാനൊന്നുമില്ലാഞ്ഞിട്ടും 

പരസ്പരമടിച്ചു വീഴ്‌ത്തി 

കടിച്ചെടുത്ത പച്ചമാംസം ചവച്ചിറക്കി 

വയറിന്റെ മുരൾച്ചയടക്കുമ്പോൾ 

തലനീട്ടി മണക്കുന്ന മരണം നീലക്കടലിളക്കി

ചുവന്നചോര തുപ്പുന്നു



ചവിട്ടു കല്ലുകളുടക്കപ്പെട്ട് 

മണ്ണകങ്ങൾ 

ഊർത്തിയെടുക്കുമ്പോൾ 

ഉരഞ്ഞുതീരുന്ന കാൽമടമ്പുകളിൽ 

അലഞ്ഞ കാതങ്ങൾക്ക് 

ദൂരമളക്കുന്നുതേയ്മാനങ്ങൾ



ചുട്ടുക്കരിച്ചോരോ ജീവൻ ചൂഴ്ന്നെറിയുമ്പോഴും 

പൊള്ളിയ ഉയിർക്കാഴ്ച്ചയിലും

കണ്ണിൽ കത്തുന്ന സ്വപ്നങ്ങൾ 

പൊക്കിൾക്കൊടി പിഴുതറുത്ത 

മനുഷ്യക്കടത്തിൽ 

കാലം പകുത്ത് പകുത്ത് 

വെച്ചവരുടെ ചൂടമർത്തിയ പ്രണയം 

ചുവന്ന തെരുവോരത്തെ 

ചൂരുപോയ അറവു മൃഗങ്ങൾ 

മുഖം കുത്തിനിന്ന ഉടലാഴങ്ങൾ  



നീറിനിൽക്കുന്ന കാലസന്ധ്യയിൽ 

അനീതികൾ അസമത്വങ്ങൾ 

ജന്മവകാശത്തിന്റെ പോരുടലുകൾ 

പ്രതിസ്വരങ്ങൾ പ്രതിരോധങ്ങൾ 

അരുംകൊലകൾ ബദ്ധപ്പാടുകൾ 

ആകുലതകളുടെ പ്രാണനിലവിളികൾ


ഇനിയേത് കുഞ്ഞാടിന്റെ രക്തത്തിനായാണ്

നിങ്ങൾ വെറിപൂണ്ട് നിൽക്കുന്നത് 


ബുദ്ധാ....അങ്ങിപ്പോഴും

 ബോധി വൃക്ഷത്തിന്റെ

ചുവട്ടിൽ തന്നെയാണല്ലോ

കുരുക്കികൊന്ന 

കുഞ്ഞാടുകളുടെ നിലവിളി 

അങ്ങ്  കേൾക്കുന്നില്ലേ?

അതോ ഇനിയും 

കടുക് മണിക്കായ് 

മരിക്കാത്ത വീട് 

തിരഞ്ഞു പോകുക 

യെന്നാണോ?

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...