നാടുവിട്ടു പോകുന്നവർ
അതിന്റ ആത്മാവിനെയും
കൂട്ടിക്കൊണ്ടാണ് പോകുന്നത്.
കടുകുമണിയോളം പോലും ഇല്ലെങ്കിലും
ജീവന്റെ ഉറവക്കണ്ണുകൾ അതിലേക്കിറ്റിച്ച്
മനസ്സിന്റെ മണ്ണും കുടഞ്ഞിട്ട്,
ഓർമ്മകളുടെ പന്തലിൽ
അതിനെ പടർത്തുന്നു.
ദേശാടനക്കിളികളും
ഇളവെടുക്കുന്ന മരച്ചില്ലയെ
സ്വപ്നം കൊണ്ട് അലങ്കരിക്കാറുണ്ട്.
സായാഹ്നങ്ങളിലെ കണ്ടുമുട്ടലുകളിൽ,
ഒരുമൂളിപ്പാട്ടിൽ,വിരഹവും സന്തോഷവും
ചിതറി വീഴുന്ന നിമിഷങ്ങളിൽ ഓരോരുത്തരും ഓരോ നഗരവും ഗ്രാമവും പണിയുന്നു.
അതിലെവിടെയോ കിലുകിലെ ചിരിച്ചും പറഞ്ഞും ഓരോ വീടുകളും.
മുന്നിലുള്ള,
ഇലകൊഴിഞ്ഞ മരത്തിൻ ചോട്ടിലെ മരക്കട്ടിലിൽ നിഴൽ രൂപമായൊരു വൃദ്ധ..
ഉണങ്ങി ശൂന്യമായ വരാനും പോകാനുമുള്ള
ഒറ്റയടിപ്പാതയിലേക്കു
കണ്ണും നാട്ടിരിക്കുന്ന വൃദ്ധനും
അകലങ്ങളിലും പ്രിയങ്കരങ്ങളെ
നെഞ്ചോടണയ്ക്കുന്നതിങ്ങനെയാണ്.
നാടുവിട്ടു പോകുന്നവർ നെഞ്ചിൽ പണിത നിലയിൽ നിന്നാണ് പോകാത്താവർ
ആകാശത്തെ തൊട്ടുനോക്കുന്നത്.