തലച്ചോറ് ചിതറിത്തെറിച്ച കുഞ്ഞിന്റ പാതിയടഞ്ഞ വീർത്ത കൺപോളയിലേയ്ക്ക് ചുംബിച്ച് അലമുറയിടുന്ന പെണ്ണ് എംതെരുവിലൊറ്റയ്ക്കു കത്തുന്ന പന്തമാകുന്നു ..
മറുപിള്ളപോലെ അവളുടെ മാത്രം
അടിവയറ്റിൽ നിന്നൊരു വെന്തനോവിനെ
തെരുവിലേക്കവൾ വീണ്ടും പെറുന്നു ..
റോഡിൽവീണ് തൊലിയുറഞ്ഞുപോയ
വിളർത്തപിഞ്ചു കാലുകൾ നീതിയുടെ നീലിച്ചുപോയ
വിഹായസ്സിലേക്കു നോക്കി..
നിസ്സഹായന്റെ വേദനയുടെ ചുവടുകളെണ്ണുന്നു...
തെരുവിൽ കരയുന്നയാ പെണ്ണിന്റെ
തൊണ്ടക്കുഴിയിൽ നിന്നും..
പൊള്ളിയൊലിക്കുന്ന വാക്കുകൾ ചിതറുന്നു .
കീറിയെറിഞ്ഞ വസ്ത്രത്തിനുള്ളിലെ
വേട്ടയാടപ്പെട്ട നഗ്നതയോ .
ചോരയൊലിക്കുന്ന യോനിയുടെ നീറ്റലോ...
അവളറിയുന്നില്ല....
ചതുരംഗ ഭൂവായ ജീവിതത്തിൽ..
കാലാളിനെപോലെ വെട്ടിമാറ്റിയ
കാലത്തിന്റെ രാജനീതിയോ . ..
വഴിയാത്രക്കാർക്ക് വഴിവിളക്കാവേണ്ട
അനുയാത്രക്കാരുടെ കപടനീതിയോ .
ആ നോവുപാടം കടന്നെത്തിയവളെ
ഉണർത്തിയില്ലാ ...
അവളുടെ നോവുകനത്ത നെഞ്ചിൽ നിന്നും
തെരുവിലേയ്ക്ക് ...
മുലപ്പാലിന്റെ ഒരു പുഴ ഒഴുകുന്നു.
കാലം നമ്മെ ഓർമ്മപെടുത്തികൊണ്ടേയിരിക്കുന്നു...
തിരക്കേറിമതികെട്ട ഇരുൾവീണയീ ..
ജീവിതത്തിലേയ്ക്ക്.
ഒരു പെണ്ണിനും
പിണങ്ങിയിറങ്ങാനാവുന്നില്ലാ ..
സംതൃപ്തയെന്ന ഉപ്പുതൂണായി
ഉറഞ്ഞിരിക്കണം കാലാകാലം ..
No comments:
Post a Comment