അച്ചടിയുടെ നനവുകളിൽ
മരണത്തെത്തിരയുന്നവനിൽനിന്ന്
ബൈനറികളുടെ സന്നിവേശങ്ങളിലെ
വിഷാദ രോഗാതുരയിലേക്കുള്ള ഗതിവേഗം,
പുറത്തുവരാത്ത ഒച്ചകളുടെ
ഗതികെട്ട നിലവിളികളാൽ
ഉപ്പില്ലാത്ത പഴുത്ത തുപ്പൽപോലെ
പാതിവെന്ത കണ്ടലായി
നടുത്തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നു .
സ്വന്തം
നിഴലുകൾപോലും
ചിതറിയൊളിക്കുമെന്നചിന്ത
തൂക്കാത്ത വീട്ടിലെ
മായ്ക്കാത്ത മാറാലപോലെ
നടുക്കടലിലെ
റോഹിoഗ്യനെപ്പോലെ
ഒഴുകിക്കൊണ്ടേയിരിക്കുന്നു...
അല്ലേലും
അഭയാർത്ഥികൾക്കെവിടാ
വൈറസ് ഭീതി.
പിടിക്കാനടുക്കുമ്പോൾ
തെന്നിമായുന്ന
കാക്കാത്തിത്തുമ്പിപോലെ
തീരം,
ഒരഭയാർത്ഥിയെ
മോഹിപ്പിച്ചു കൊണ്ടേയിരിക്കും.
- ആഷർ.
(For my loving friends and my fellow refugees)
No comments:
Post a Comment