Tuesday, February 20, 2018

ഹിന്ദു ലിബറേഷൻആർമിക്കാരന് ഖേദപൂർവ്വം! ;സി.എസ് മുരളീ ശങ്കര്‍



Aപത്തൊമ്പതാം നൂറ്റാണ്ടിൽ വൈദിക സാഹിത്യത്തിന്റെ വായനയും തുടർന്നുണ്ടായ ഭാഷാശാസ്ത്ര പഠനങ്ങളും പരമ്പരാഗത ധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു ഭൂതകാലത്തെ നിർമിക്കുന്നതി ലേക്കാണ് നയിച്ചത്. സംസ്കൃതത്തിന് ഗ്രീക്കി നോടും ലാറ്റിനോടും ഘടന ,ശബ്ദം എന്നിവയിൽ സാമ്യമുണ്ട് എന്ന് യൂറോപ്പ്യൻ സംസ്കൃത പണ്ഡിതന്മാർ തിരിച്ചറിഞ്ഞിരുന്നു. ഇത് ഈ ഭാഷകൾ സംസാരിക്കുന്നവരുടെ പൂർവസൂരികൾ ഉപയോഗിച്ചിരുന്ന ഇൻഡോ-യൂറോപ്യൻ എന്ന പൊതു പൂർവിക ഭാഷ എന്നൊരു സിദ്ധാന്തത്തിലെക്കാണ് നയിച്ചത്. ഈ ഗവേഷണം വൈദിക സാഹിത്യത്തെ കേന്ദ്രമാക്കിയായിരുന്നു. ഇതിഹാസ--പുരാണങ്ങളെ ക്കാൾ പഴക്കമുണ്ടായിരുന്നു, വൈദികസാഹിത്യത്തിന് . സംസ്കൃതത്തിന്റെ കൂടുതൽ പഴക്കമുള്ള ഒരു രൂപമാണ് അതിലെ ഭാഷ. ഇന്ന് അതിനെ നാം പഴയ ഇന്തോ ആര്യൻ ഭാഷ എന്നു വിളിക്കും. ഇത് ആ ഭാഷയെ ക്ലാസിക്കൽ സംസ്കൃതം എന്ന് പരാമർശിക്കപ്പെടുന്ന രൂപത്തിൽനിന്ന് വ്യതിരിക്തമാക്കുന്നു. വേദങ്ങൾ പ്രാഥമികമായും അനുഷ്ഠാനങ്ങളുടെ കൈപ്പുസ്തകങ്ങൾ ആയിരുന്നു. അനുഷ്ഠാനങ്ങളെ സംബന്ധിച്ച് വ്യാഖ്യാനങ്ങളും അവയിൽ ഉണ്ടായിരുന്നു. ആഖ്യാനം ആനുഷംഗികമായിരുന്നു. ഇതിഹാസ സാഹിത്യം ആകട്ടെ , വീര നായകരുടെ, സമൂഹത്തിന്റെ ആഖ്യാനവും. പുരാണങ്ങൾ പിൽക്കാലത്തെ വിഭാഗീയ സാഹിത്യവും. അതുകൊണ്ട് ഇതിഹാസങ്ങൾ ,പുരാണങ്ങൾ ,വേദങ്ങൾ എന്നിവയുടെ ഉപയോഗവും ഉദ്ദേശവും വ്യത്യസ്തമായിരുന്നു. വേദങ്ങൾക്കാണ് ഇവയിൽ ഏറ്റവും പഴക്കം. അതുകൊണ്ട് അവയിലെ വിവരങ്ങളിൽ നിന്നാണ് ഇന്ത്യാചരിത്രത്തിന്റെ ആരംഭം എന്ന് പറയപ്പെട്ടത്. പുരാണങ്ങളിൽനിന്നും, ഇതിഹാസങ്ങളിൽ നിന്നും വ്യത്യസ്തമായി വേദങ്ങളിൽ ഭൂതകാലത്തെക്കുറിച്ച് യാതൊന്നുമില്ല. അവ ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദം മുതൽ ഒന്നാം സഹസ്രാബ്ദം വരെയുള്ള ഒരു കാലയളവിന് സമകാലികമായ രചനകളുടെ ഒരു സമാഹാരമാണ്. അതുകൊണ്ട് ആധുനിക പണ്ഡിതന്മാർ അവയിലെ തെളിവുകളെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ്‌ പുനർ നിർമ്മാണം നടന്നത്. ഇന്തോ-യൂറോപ്യനും, ഇന്തോ-ആര്യനും ഭാഷാ നാമങ്ങളാണ്. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ വംശ നാമങ്ങൾ ആയും അവ തെറ്റായി ഉപയോഗിക്കപ്പെട്ടു. ഈ ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നുണ്ട്. "ഇൻഡോ-യൂറോപ്യൻ സംസാരിക്കുന്ന ജനത" എന്നും "ഇന്തോ-ആര്യൻ സംസാരിക്കുന്ന ജനത"എന്നും ആകും ശരിയായ പ്രയോഗങ്ങൾ. പക്ഷേ ഇന്തോ-യൂറോപ്യൻ , ഇന്തോ-ആര്യൻ അഥവാ ആര്യൻ എന്നീ ചുരുക്ക പേരുകളാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. ഭാഷ ഒരു സാംസ്കാരിക ചിഹ്നം ആണ് . അതിന്റെ ജൈവപരമായ നൈരന്തര്യത്തിന്റെ സൂചകം എന്ന് അവകാശപ്പെടുന്ന വംശം എന്ന പദവുമായി കൂട്ടിക്കുഴക്കരുത്. അതും ഒരു സാമൂഹിക നിർമ്മിതിയാ ണെങ്കിലും. ഒരേ മൂല പദത്തിൽ നിന്ന് ഉത്ഭൂതമായ ഭാഷകളിൽനിന്ന് പിന്നോക്കം പോയി പുനർനിർമിച്ച ഒരു ഭാഷയാണ് ഇന്തോ-യൂറോപ്യൻ. അത് സംസാരിക്കുന്നവരുടെ മൂലസ്ഥാനം മധ്യേഷ്യയായിരുന്നു. നൂറ്റാണ്ടുകളിലൂടെ അക്കൂട്ടർ ഇടയ ജീവിതവുമായി പുതിയ മേച്ചിൽ പുറങ്ങൾ തേടി ശാഖകളും ഉപശാഖകളുമായി സഞ്ചരിച്ചു. കൈമാറ്റ ചരക്കുകളുടെ വാഹകരായി അവർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ചിലർ അനടോലി യയിലേക്ക്‌ , മറ്റുചിലർ ഇറാനിലേക്ക്‌ കുടിയേറി. രണ്ടാമത്തെ കൂട്ടരിൽ ചിലർ ഇന്ത്യയിലേക്ക് കുടിയേറി യതായി വിശ്വസിക്കപ്പെടുന്നു. അവർ വിരചിച്ച ഗ്രന്ഥങ്ങളിൽ-----ഇറാനിലെ "അവെസ്ത" , ഇന്ത്യയിലെ "വേദം" എന്നിവയിലും മറ്റും ----അവർ സ്വയം വിശേഷിപ്പിക്കുന്നത് " അരീരിയ " എന്നും "ആര്യൻ" എന്നുമാണ്. അങ്ങനെയാണ്‌ ആര്യൻ (ARYAN) എന്ന യൂറോപ്യൻ പ്രയോഗം വന്നത്. അനുഷ്ഠാനങ്ങൾ ,അവയുടെ വിശദീകരണങ്ങൾ എന്നിവയടങ്ങുന്ന ഇന്തോ-ആര്യൻ ഭാഷയിലുള്ള ഒരു ഗ്രന്ഥ സ്രോതസ്സ് എന്ന നിലയിൽ വേദങ്ങൾ വിപുലമായി പഠിക്കപ്പെട്ടിട്ടുണ്ട്. അവ പരമ വിശുദ്ധമെന്ന് ഗണിക്കപ്പെട്ടിട്ടു മുണ്ട്. ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തിൽ എപ്പോഴോ "ആര്യന്മാർ" വന്നതോടെയാണു ഇന്ത്യ ചരിത്രം ആരംഭിക്കുന്നത് എന്ന് കൂടി വായിക്കപ്പെടുന്നുമുണ്ട്. പക്ഷേ ഭൂതകാലത്തെക്കുറിച്ചുള്ള ഈ ചിത്രം ഇരുപതാം നൂറ്റാണ്ടിൽ വീണ്ടും കലുഷം ആകുന്നുണ്ട്. 1920-കളിൽ പുരാവസ്തുശാസ്ത്രം ഋഗ്വേദ പൂർവ കാലത്തോളം പഴക്കമുള്ള ഒരു നാഗരിക സംസ്കൃതിയുടെ അസ്തിത്വത്തിന്റെ തെളിവുകൾ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കണ്ടെടുക്കുന്നുണ്ട് . സിന്ധു സംസ്കൃതി അഥവാ ഹാരപ്പൻ സംസ്കാരം. ഈ കണ്ടെത്തലോടെ സംസ്കൃതിയുടെ രൂപീകരണ കാലം ക്രിസ്തുവിനു മുമ്പ് മൂന്നാം സഹസ്രാബ്ദത്തിലെക്ക് കൊണ്ട് ചെല്ലുകയായിരുന്നു. ഹാരപ്പൻ പൂർവ്വകാലത്തു തന്നെ സംസ്കാരങ്ങൾ ഉരുവംകൊണ്ടിരുന്ന തിന് പുരാവസ്തു ഗവേഷകർ തെളിവുകൾ കണ്ടെത്തി. അപ്പോൾ ഈ പ്രക്രിയയ്ക്ക് ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിനേക്കാൾ പഴക്കമുണ്ടെന്നു വരുന്നു. ഹാരപ്പൻ സംസ്കാരം മനുമാരുടെ ഭരണത്തിന് തെളിവൊന്നും നൽകുന്നില്ല. വൈദികസാഹിത്യത്തിൽ അത്തരം തെളിവുകൾ ഒന്നുമില്ല. ഇന്ത്യാചരിത്രത്തിന്റെ ആരംഭത്തെക്കുറിച്ച് പല വിവരസ്രോതസ്സുകളും ഉണ്ടെന്ന് വ്യക്തം. പുരാവസ്തു തെളിവുകൾ കാലനുക്രമത്തിന്റെ കാര്യത്തിൽ കുറെക്കൂടി കൃത്യമാണ്. പക്ഷേ ഏതെങ്കിലും സംസ്കാരത്തെ "ആര്യൻ" എന്ന് അടയാളപ്പെടുത്താനുള്ള ഉപദാന മൊന്നും അതിൽ നിന്ന് കിട്ടില്ല. കാരണം ലിപി ഇല്ലാത്തതിനാൽ ഒരു ഭാഷയെ സംബന്ധിച്ച വിവരമൊന്നും നൽകാൻ അതിനാവില്ല. ദൗർഭാഗ്യ ത്തിന് ഹാരപ്പൻ ലിപി ഇപ്പോഴും വായിക്കപ്പെട്ടിട്ടില്ല. ആര്യൻ ആക്രമണം എന്ന സിദ്ധാന്തത്തിന് എന്തായാലും ഇപ്പോൾ യാതൊരു വിശ്വാസ്യതയുമില്ല. സ്വയം ആര്യന്മാർ എന്നു വിളിക്കുന്ന ചിലർക്കിടയിലും ആര്യൻമാരും ദാസന്മാരും തമ്മിലുള്ള സംഘട്ടനങ്ങലെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശമുണ്ട്. ഇൻഡോ ആര്യൻ ഭാഷ സംസാരിക്കുന്നവരുടെ സംഘങ്ങൾ ക്രമേണ ഇൻഡോ--- ഇറാനിയൻ അതിർത്തി ദേശങ്ങളിൽ നിന്നും , അഫ്ഗാനിസ്ഥാനിൽ നിന്നും വടക്കേയിന്ത്യയിലെക്ക്‌ കുടിയേറിയെന്നും അവിടെ അവർ ആ ഭാഷ പ്രചരിപ്പിച്ചു എന്നുമുള്ള സിദ്ധാന്തത്തിനാണ് കൂടുതൽ സ്വീകാര്യത. കുടിയേറാനുള്ള ചോദ നയായി വർത്തിച്ചത് പുതിയ മേച്ചിൽപ്പുറങ്ങൾക്കു വേണ്ടിയും, കൃഷിയോഗ്യമായ ഭൂമിക്കുവേണ്ടിയും, ചരക്കുകൾ മാറുന്നതിലൂടെയുള്ള ചില നേട്ടങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവുമായിരുന്നു. ഇത്തരം കുടിയേറ്റങ്ങൾ സാമാന്യേന ആവാസ കേന്ദ്രങ്ങളെയോ സംസ്കാരങ്ങളെയോ അലോസരപ്പെടുത്തിയിരുന്നില്ല. ഇൗക്കൂട്ടർ പഴയ ഇറാനിയൻ ഭാഷ സംസാരിച്ചിരുന്നവരിൽ നിന്ന് തെറ്റിപ്പിരിഞ്ഞവരുടെ സംഘങ്ങളായിരുന്നു എന്നും വാദമുണ്ട്. ഇവരുടെ ഭാഷയും ആശയങ്ങളുമാണ് "അവെസ്ത" യിൽ. അവെസ്തയിലും ഋഗ്വേദത്തിലും പൊതുവായുള്ള സങ്കൽപനങ്ങളുടെ അർത്ഥത്തിൽ ശ്രദ്ധേയമായ തിരി മറിച്ചിലുകൾ ഉണ്ട്. ആര്യൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്നു എന്ന ആശയത്തോട് എതിർപ്പുള്ളവർക്കിടയിൽ ആക്രമണത്തെയും കുടിയേറ്റത്തെ യും സാൽമ്യപെടുത്താനുള്ള ഒരു പ്രവണത ദൃശ്യമാണ്. ചരിത്രപരമായി അവ രണ്ടും വ്യതിരിക്തമായ ,വ്യത്യസ്തമായ രണ്ടു പ്രക്രിയകളാണ്. രണ്ടിനും വേണ്ട മുന്നുപാധികൾ---- പ്രവർത്തനങ്ങൾ, സംഘാടനം എന്നിവയും അനന്തരം ഉണ്ടായ സാമൂഹിക --- ചരിത്ര പരിവർത്തനങ്ങളുടെ പ്രരൂപങ്ങളും മറ്റുമായി ---വലിയ വ്യത്യാസം ഉണ്ടായിരുന്നു. കുടിയേറ്റ സംഘങ്ങൾ ചെറുതായിരുന്നിരിക്കണം .ഗണ്യമായ സാംസ്കാരിക പകരം വയ്‌പ്പുകൾ ആണല്ലോ വലിയ കുടിയേറ്റങ്ങള് അടയാളപ്പെടുത്തുക. പക്ഷേ ഇവിടെ അത്തരം പകരം വ യ്‌പ്പുകൾ ഒന്നും ദൃശ്യമല്ല .കുടിയേറ്റം ഉയർത്തുന്ന പ്രശ്നങ്ങൾ ആക്രമണം ഉയർത്തുന്ന പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമാണ്----- സാംസ്കാരിക പാരസ്പര പ്രവർത്തനങ്ങൾ, ഭാഷ മാറ്റങ്ങൾ , ആതിഥേയ സംഘങ്ങളിലെയും വിരുന്നാളി സംഘങ്ങളിലെയും സാമൂഹികപദവി, നിർവചന പ്രക്രിയകൾ എന്നിവയിലെല്ലാം. ഭാഷാപരമായ തെളിവുകൾ ദൃഢമായി നിലനിൽക്കുന്നു. ഇന്തോ-ആര്യൻ ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽ പെടുന്നു. അതിന് പൂർവ്വേഷ്യയിലെയും, ഇറാനിലെയും ചില പ്രാചീന ഭാഷകളുമായും യൂറോപ്പിൽ രൂപപ്പെട്ട ചില ഭാഷകളുമായി ഭാഷാശാസ്ത്രപരമായ ബന്ധമുണ്ട്. ഇന്തോ-ആര്യന് പഴയ ഇറാനിയനുമായി രക്തബന്ധമുണ്ട് . അതിനു ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുണ്ട് .ഇന്തോ-ആര്യൻ ദ്രാവിഡ ഭാഷയുടെയും മുണ്ട ഭാഷയുടെയും ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഈ
ഭാഷകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം അറിയപ്പെടുന്നവ ആയിരുന്നല്ലോ. ഗംഗാതടത്തിനോടടുത്ത് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വെച്ച് രചിക്കപ്പെട്ട കൃതികളിൽ ഈ ഉൾചേർക്കൽ കാണാം .ഈ ഭാഷകൾ സംസാരിക്കുന്നവർ തമ്മിൽ ഗണ്യമായ സങ്കല്പനങ്ങൾ നടന്നിരുന്നു എന്നതിന്റെ സൂചനയാണ് ഇത്. സംഭവങ്ങളുടെ പരമ്പര ഇപ്രകാരം ആയിരിക്കാം ഉരുത്തിരിഞ്ഞതെന്ന് തോന്നുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടാം സഹസ്രാബ്ദത്തിലെ സിന്ധു സംസ്കൃതിയിലെ നഗരങ്ങൾ അസ്ത പ്രഭമായി തുടങ്ങിയിരുന്നു. അവിടത്തെ സാമ്പത്തികവും ഭരണപരവുമായ വ്യവസ്ഥകൾ ക്രമേണ ഇല്ലാതായി. ഊന്നൽ ഗ്രാമീണമായ ആവാസകേന്ദ്രങ്ങളിലേക്ക് മാറി. ഇക്കാലത്ത് ആകണം ഇന്തോ-ആര്യൻ സംസാരിക്കുന്നവർ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് ഇന്തോ ഇറാനിയൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പ്രവേശിച്ചത്. വടക്കുപടിഞ്ഞാറൻ മലയിടുക്കുകളിലൂടെ ചെറുസംഘങ്ങളായി വന്നവർ ഉത്തരേന്ത്യയിൽ താവളമുറപ്പിച്ചിരി ക്കാം. ചെറുകിട കുടിയേറ്റങ്ങൾ വലിയ അലോസരം ഉണ്ടാക്കില്ല. അത്തരം കുടിയേറ്റങ്ങൾ മുന്നേതന്നെ തുടങ്ങിയിരിക്കാം. സാംസ്കാരിക വ്യത്യാസങ്ങൾ അടയാളപ്പെട്ടു കണ്ടു തുടങ്ങിയത് ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയോടെയായിരുന്നു എന്നു മാത്രം. കൃതികളിലെ വിവരങ്ങൾക്ക് ഉപോദ്ബലകമായ പുരാവസ്തു തെളിവുകൾ ഒന്നുമില്ല. ആദ്യ ആവാസകേന്ദ്രങ്ങൾ പഞ്ചാബിലെ വടക്കു പടിഞ്ഞാറൻ താഴ്വരകളിലും സമതലങ്ങളിലും ആയിരുന്നു എന്നാണ കൃതികൾ നൽകുന്ന സൂചന. പിന്നീട് ചില സംഘങ്ങൾ സിന്ധുഗംഗാ നൃത്തത്തിലേക്ക് നീങ്ങിയതായും അവയിൽ കാണാം. ഇങ്ങനെ തുടർച്ചയായ ചെറു കുടിയേറ്റങ്ങൾ ഇടയ പാതകളിലൂടെ യായിരിക്കാം ച രി ച്ചി ക്കുക. മേച്ചിൽപ്പുറങ്ങളും കൃഷിയോഗ്യമായ ഭൂമികളും അന്വേഷിച്ചായിരുന്നു വരവ് .കാരണം വന്നവർ പ്രധാനമായും കന്നുകാലി പരിപാലനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവരായിരുന്നു. തുടർച്ചയായ ആവർത്തിച കുടിയേറ്റങ്ങൾ ഇറാനിലെ ഭൂപ്രദേശങ്ങളിൽ നിന്നും സിന്ധു പ്രദേശങ്ങളിലേക്ക് നടന്നിട്ടുള്ള തിന്റെ പരാമർശങ്ങൾ അ വെ സ്‌ ത യിലെ മിത്തുകളിൽ കാണാം. ഭൂമിക്കു മേലുള്ള സമ്മർദം വർദ്ധിച്ചു അതിനുകാരണം ജനസംഖ്യയും ജന്തുസംഖ്യയും കൂടിയതാണ്. ഇതാണ് കുടിയേറ്റങ്ങൾക്കു പ്രചോദനമായത് എന്നാണ് അ വെ സ് ത യിലെ മിത്തുകൾനൽകുന്ന വിശദീകരണം. പ്രദേശത്തെ മറ്റു ജനതകളും അടുത്തടുത്തു തന്നെ പാർത്തിരുന്നതിന്‍റെ സൂചനകൾ ഋഗ്വേദത്തിലും ഉണ്ട്. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാലഘട്ടത്തിലാണ് മുൻ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ഋഗ് വേദ സൂക്തങ്ങൾ ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള തരത്തിൽ സംഗ്രഹി ക്കപ്പെട്ടത്. രചനയ്ക്കു ശേഷം ആ ണ്‌ സംഗ്രഹം എന്നത് സൂക്തങ്ങളുടെ കാലഗണന ഒരു പ്രശ്ന വിഷയ മാക്കിയിരുന്നു. സംഗ്രഹങ്ങളിൽ കേന്ദ്രസ്ഥാനം "കുടുംബ ഗ്രന്ഥങ്ങൾ" എന്ന് വിളിക്കപ്പെടുന്നവയ്ക്കാ യാണ്‌ പെടുന്നവ യ്‌ ക്കാണ്. അവ ആദ്യ സൂക്തങ്ങളിൽ പെടുന്നു എന്നാണ് കരുതുന്നത്. കൂടുതൽ ബഹുമാന്യ ങ്ങളായ കുടുംബങ്ങളുടെ തത്രേ, ഈ വിവരണ ഭാഗങ്ങൾ. കൃതിയുടെ കർത്താവായി കരുതപ്പെടുന്ന പൂർവികനിൽ നിന്ന് വംശ പരമ്പര അവകാശപ്പെടുന്ന കൂട്ടർ ഋഗ് വേദ ത്തെ പൈതൃകമായികൊണ്ടാടുകയും ചെയ്തു. ഋഗ് വേദ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് സായണ ന്റേതാണ്. അത് ക്രിസ്തുവിനു പിൻപ് പതിനാലാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. ആധുനികമായ അപഗ്രഥനങ്ങൾ ക്ക് മുൻപും എന്നാൽ താരതമ്യേന പിൽക്കാലത്തും ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ദീപ്തമായത് സായണ വ്യാഖ്യാനമാണ് എന്ന് കരുതപ്പെടുന്നു".

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...