Thursday, November 11, 2021

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

 


കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജി' !

ഐടി മദ്രാസിൽ പന്ത്രണ്ടു വർഷം മുമ്പ് നടന്നതാണ്.

ഒരു ദിവസം രാവിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് ഡിവിഷനിലേക്ക് പതിവുപോലെ സൈക്കിളിലെത്തുമ്പോൾ, കാമ്പസിന്റെ ഹൃദയഭാഗമായ ഗജേന്ദ്ര സർക്കിൾ ചുറ്റി വൻപ്രകടനം! ഘോര ഘോരം മുദ്രാവാക്യം വിളിയുമായി ഉശിരൻ പ്രകടനം തന്നെ. രണ്ടുവർഷക്കാലമായി കാമ്പസിൽ തന്നെ ജീവിച്ചിട്ട് ഇന്നുവരെ കാണാതിരുന്ന സംഭവം!
കണ്ണൂർ എഞ്ചിനിയറിംഗ് കോളജിൽ ആഗോളവത്കരണത്തിനെതിരെയും ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനും മറ്റും മറ്റും വിദ്യാർത്ഥിക്കാലത്ത് നടന്ന പ്രകടനങ്ങളും സമരങ്ങളും ഓർത്ത് പുളകിതനായി. ഐഐടിയിൽ ഇത്രയും ധീരൻമാരുണ്ടായിട്ട് ഇത്ര കാലം എന്തേ അറിഞ്ഞില്ല? എന്തായാലും ഇവിടെയിപ്പോൾ വിദ്യാർത്ഥിയാണ്. അധ്യാപകനും സർക്കാർ ജീവനക്കാരനും എന്ന വേഷത്തിൽ നിന്ന് തൽക്കാലം മഫ്ടിയിലാണ്. കുളിമുറിയിൽ വിളിച്ചു തീർക്കേണ്ടതില്ല ആവേശം. ഇതാ അവസരം മുന്നിൽ.
അങ്ങനെ അടുത്തു ചെന്ന് സംഭവം ശ്രദ്ധിച്ചു. അപ്പോഴാണ് ഞെട്ടിയത്. ബുദ്ധി രാക്ഷസന്മാരും പ്രബുദ്ധരുമെന്ന് കരുതപ്പെടുന്ന ഐഐടി വിദ്യാർത്ഥികളിൽ ചിലർക്ക് റോഡിലിറങ്ങി ആക്രോശിക്കാനുണ്ടായ പ്രകോപനം സിംപിളായിരുന്നു - സംവരണം.
ആയിടെ കേന്ദ്ര സർക്കാരിൽ സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടിൽ, ഐഐടി പ്രവേശനത്തിൽ ന്യായമായ സംവരണം പാലിക്കണമെന്ന പരാമർശമുണ്ടായതാണ് പ്രകടനത്തിന് പെട്ടെന്നുണ്ടായ പ്രകോപനം.
സംഗതി ഉൾക്കൊള്ളാനാവാതെ അല്പനേരം അന്തിച്ചു നിന്ന ശേഷം ലാബിൽ ചെന്ന് ഗവേഷണത്തിൽ മുഴുകിയതായി അഭിനയിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് മെയിൻ ഓഡിറ്റോറിയത്തിൽ ചർച്ച നടക്കുന്നതായി അറിഞ്ഞത്. അങ്ങോട്ടു വച്ചു പിടിച്ചു. വിചാരിച്ചതു തന്നെ. പ്രകടനക്കാർ സംഘടിപ്പിച്ച സംവരണ ചർച്ച ചൂടുപിടിച്ചിരിക്കുന്നു. പ്രസംഗകരിൽ വിദ്യാർത്ഥികൾ മാത്രമല്ല ഘടാഘടിയന്മാരായ പ്രൊഫസർമാരുമുണ്ട്. എല്ലാർക്കും ഒരു കാര്യത്തിൽ ഏകാഭിപ്രായം. സംവരണം ഐഐടിയിൽ വേണ്ട. (എവിടെയും വേണ്ട എന്നാണ് ഉള്ളിൽ) അത് ഐഐടിയുടെ ഗുണനിവാരത്തെ ഇടിച്ചു താഴ്ത്തും! മുൻ പ്രസംഗകനെക്കാൾ തീവ്രമാകണം തന്റെ പ്രതികരണമെന്ന വാശിയിലാണ് ഓരോ പ്രസംഗകനും. വിവരക്കേടും അല്പത്തവും കേട്ടു മടുത്തപ്പോൾ എന്തെങ്കിലും പറയണമെന്നു തോന്നി.
ജാതിവ്യവസ്ഥയുടെ ഉൽഭവത്തെ കുറിച്ചും എണ്ണമറ്റ തലമുറകൾ അനുഭവിച്ച വിവേചനത്തിന്റെ ചരിത്രവും, ആ വിഷവൃത്തം എങ്ങനെ വീണ്ടും തലമുറകളെ അവഗണനയിൽ തളച്ചിടുന്നുവെന്നും അറിയാത്ത പിള്ളകളെ ഒന്നു ചൊറിയുകയെങ്കിലും വേണ്ടേ? കുറെനേരം കാത്തുനിന്ന് ഒടുവിൽ അവസരം കിട്ടിയപ്പോൾ, ജാതിയിൽ താഴ്ന്നവരെന്നു പറയപ്പെടുന്നവർ ബുദ്ധിശക്തിയിൽ പിറകിലാണെന്ന വാദത്തിന് ജീവശാസ്ത്രപരമായ തെളിവില്ലെന്ന് പറഞ്ഞു തുടങ്ങിയതേ ഓർമയുള്ളൂ. നീണ്ട കൂവലിലും ആക്രോശങ്ങളിലും ശബ്ദം മുങ്ങി. 'നിഷ്പക്ഷനായ' മോഡറേറ്റർ നിർത്താൻ പറഞ്ഞപ്പോൾ സംസാരം നിർത്തി ഇറങ്ങേണ്ടിവന്നു. ഒരു കുഞ്ഞു പോലും പിന്തുണക്കാൻ ഉണ്ടായിരുന്നില്ല. ഐഐടിയിൽ ഗവേഷണവിദ്യാർത്ഥി എന്ന ദുരഭിമാനത്തിന്റെ കാലൊടിഞ്ഞ ദിവസമായിരുന്നു അത്.
കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജി' !

നമ്മൾ ഇപ്പോഴും നിൽക്കുന്ന ഹിന്ദുക്കളുടെ തത്വശാസ്ത്രം ആണ് മേലെ വിവരിച്ചത്. അത് so called സവർണ്ണർ (ബ്രാഹ്മണരും അവർക്ക് അനുബന്ധമായി നിൽക്കുന്നവരും) മുന്നോട്ടു വെക്കുന്ന തത്ത്വശാസ്ത്രം ആണ്. ഏറ്റവും വലിയ തമാശ എന്ത് എന്നറിയാമോ..ഹിന്ദു എന്ന് വിളിക്കുന്ന ഈ ഭൂരിപക്ഷം 20 % പട്ടികജാതി പട്ടികവർഗ്ഗവും 52% ശതമാനം വരുന്ന പിന്നോക്കക്കരും ചേർന്നതാണ് പക്ഷേ എന്ത് കൊണ്ട് അവർക്ക് സംവരണത്തിന് എതിരായി സിമ്പിൾ ആയി തീരുമാനം എടുക്കാൻ സാധിക്കുന്നു. കാരണം ഹിന്ദു എന്ന പേരിൽ അധികാരത്തിൽ ഇരിക്കുന്നവർ (നിർണായകമായ എല്ലാ മേഖലയിലും) സവർണ്ണരാണ്. പ്രത്യേകിച്ച് ഇന്ന് കാണുന്ന ബിജെപി (മറ്റു പാർട്ടികളുടെ അവസ്ഥയും മറ്റൊന്നല്ല) അവരാണ് നയിക്കുന്നത് (പിന്നാമ്പുറത്ത്). നമ്മൾ ഒന്ന് വിചാരിച്ചാൽ ഈ ഹിന്ദുത്വത്തിൻ്റെ (ഭരണഘടന അനുശാിക്കുന്ന സംവരണ ത്തിനു എതിരെ മനോഭാവം ഉള്ള) നടു ഓടിക്കാൻ കഴിയില്ലേ ?? ആലോചിക്കുക. സമയം അതിക്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പുതു തലമുറ തീർച്ചയായും ആലോചിക്കുക. കാരണം നിങ്ങൾക്കാണ് ഇതിൻ്റെ ഇല്ല ഭവിഷ്യത്തുകളും ഉണ്ടാകാൻ പോകുന്നത്. നമുക്ക്വേണ്ടത് സാമൂഹിക അധികാരം ആണ്. എന്നാൽ മാത്രമേ നമുക്ക് രാഷ്ട്രീയ പാർട്ടികളെ ഉപയോഗിക്കാൻ സാധിക്കുള്ളു. അതിനു ബാബ കൃത്യമായി വഴി പറഞ്ഞു തന്നിട്ടുണ്ട്. അത് കൃത്യമായി പാലിക്കുക.
PS: ഹിന്ദു മതത്തിൽ നിന്ന് പുറത്ത് വരുക.





2

Monday, November 8, 2021

ഗാന്ധി യൂണിവേഴ്സിറ്റിയിലെ നന്ദകുമാര പർവ്വം : ജീവൻ ജോബ് തോമസ്

  

"പക്ഷെ ഞങ്ങൾ എല്ലാവരും നീതിയേക്കാൾ കൂടുതൽ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടിൽ ദീപ വ്യത്യസ്തയാകുന്നത് അവൾ അവൾക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവർക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്."

ഞാൻ എംജി സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചത് 2006 ലാണ്. നന്ദകുമാർ കളരിക്കൽ ആയിരുന്നു ഗൈഡ്. അതിനു മുൻപ് എംഫിലിനും അദ്ദേഹത്തിന്റെ കീഴിൽ തന്നെയാണ് ഞാൻ പ്രോജ്ക്റ്റ് സബ്മിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ഞാൻ. ഇന്ന് ദീപ പി മോഹൻ എന്ന വിദ്യാർത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാർ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്ക്കും എതിരെയാണ്. വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു ലാബിൽ രണ്ടു പേർ മാത്രം ഫുൾടൈം ഗവേഷകരായി ഉണ്ടായിരുന്ന രണ്ട് വർഷത്തിലേറെക്കാലമുണ്ടായിരുന്നു. അക്കാലത്ത് ഡിപ്പാർട്ട്മെന്റിൽ തന്നെ കമ്പ്യൂട്ടർ സൗകര്യം കുറവായിരുന്നത് കൊണ്ട് സാറിന്റെ ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഞങ്ങൾക്കനുവാദമുണ്ടായിരുന്നു. സാറില്ലാത്ത സമയത്തും സാറിന്റെ ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിച്ചോളൂ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ മുറിയുടെ സ്പെയർ കീ ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്നു.
ഗവേഷണം തുടങ്ങി രണ്ടര വർഷം കഴിഞ്ഞിട്ടും എങ്ങും എത്താതെ കറങ്ങി തിരിയുന്ന ഭ്രാന്തൻ ദിവസങ്ങളിൽ ഒന്നിൽ വൈകുന്നേരം ആറുമണിക്ക് ശേഷം നന്ദകുമാർ ലാബിലേക്ക് കയറി വന്നു. എന്റെ സഹഗവേഷക ലാബിൽ ഉണ്ടായിരുന്നില്ല. തന്റെ ഓഫീസ് മുറിയിലിരുന്ന ഒരു കെട്ട് ആൻസർ ഷീറ്റുകൾ കാണുന്നില്ല, ജീവൻ കണ്ടിരുന്നൊ എന്ന് അദ്ദേഹം ചോദിച്ചു. കണ്ടിട്ടില്ല എന്ന് പറഞ്ഞതിനു പിന്നാലെ, എംഎസ് സി കുട്ടികളുടെ ആൻസർ ഷീറ്റ് മനപ്പൂർവ്വം ഞാനെടുത്ത് മാറ്റി വച്ചതാണ് എന്ന് പറഞ്ഞ് അദ്ദേഹം ബഹളം വയ്ക്കാനാരംഭിച്ചു. ഞാനെന്തിനാണ് എംഎസ് സി കുട്ടികളുടെ ആൻസർഷീറ്റ് എടുത്ത് ഒളിപ്പിച്ച് വെയ്ക്കുന്നത് എന്ന് ചോദിച്ചതിന്, അതിന് മറുപടി പറയേണ്ട ബാധ്യത ജീവന്റേതാണ് എന്ന് പറഞ്ഞ് അദ്ദേഹം ചീത്തവിളിയുടെ ആക്കം കൂട്ടി. അരമണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യൽ ഹൊററിനു ശേഷം, എനിക്ക് അൽപം സമനില വീണ്ടെടുക്കാനായപ്പോൾ ഞാൻ പറഞ്ഞു, താങ്കൾ ഈ ആരോപണം വിസിയുടെ അടുത്ത് കംബ്ലൈന്റ് ചെയ്യുക, ഞാൻ അവിടെ മറുപടി പറഞ്ഞോളാം, ഇനി കംപ്ലൈന്റ് താങ്കൾ ചെയ്യുന്നില്ല എങ്കിൽ ഞാൻ പോയി, വിസിയോട് നേരിട്ട് കാര്യം പറയാം, ഞാനതും പറഞ്ഞ്, അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ താക്കോൽ തിരികെ കൊടുത്ത് മുറിൽ നിന്നും ഇറങ്ങിപ്പോന്നു. അടുത്തുള്ള ലാബിലെ എന്റെ സുഹൃത്തിനോട് സംഭവങ്ങൾ വിവരിച്ചു. നന്ദകുമാർ തന്റെ ഓഫീസ് മുറി പൂട്ടി വീട്ടിലേക്ക് പോകുന്നതു ആ ലാബിലിരുന്ന് കണ്ടു.


ഒരു മണിക്കൂർ കഴിഞ്ഞ് നന്ദകുമാർ തിരിച്ചു വന്ന് എന്നെ വിളിച്ചു. ഞാനപ്പോഴും സുഹൃത്തിന്റെ ലാബിൽ തന്നെ ചെയ്യാത്ത കുറ്റത്തിന് പ്രതിയാകേണ്ടിവന്ന ഷോക്കിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയായിരുന്നു. വീണ്ടും അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് ചെന്ന എന്നോട് നന്ദകുമാർ പറഞ്ഞു, ആൻസർ ഷീറ്റ് തന്റെ വീട്ടിൽ ഇരുപ്പുണ്ടായിരുന്നു, കഴിഞ്ഞ ദിവസം വാല്യൂ ചെയ്യാനായി വീട്ടിൽ കൊണ്ടുപോയത് മറന്നു പോയതാണ് എന്ന്. തെറ്റിദ്ധരിച്ചതിൽ അദ്ദേഹം സോറി പറഞ്ഞു.
സോറി ഞാൻ സ്വീകരിച്ചു. പക്ഷെ, ഒരു കാര്യവുമില്ലാതെ ആ വിധം തെറ്റിദ്ധരിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യം അവസാനിക്കുന്നില്ല.
ആറുവർഷത്തെ ഗവേഷണ ജീവിതത്തിൽ അനുഭവിച്ച അനാവശ്യമായ സ്ട്രസ്സിന്റെ നേർചിത്രം മനസിലാക്കാനായി ആദ്യം ഓർമ്മയിൽ വരുന്ന ഒരു സംഭവം മാത്രമാണ് ഈ പറഞ്ഞത്. ഇതേപോലെ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും അത്രയും കാലം ചെയ്ത ഗവേഷണ ഫലങ്ങൾ മുഴുവനും ഉപേക്ഷിച്ചു പോകാനായി ഒരുങ്ങും. ആരെങ്കിലും ഒക്കെ വന്ന് സമാധാനിപ്പിക്കും. പിടിച്ചു നിൽക്കാൻ ഉപദേശിക്കും. ആറുവർഷത്തെ ഗവേഷണ ഫലങ്ങൾ മുഴുവനും പിഎച്ച്ഡി ഗൈഡിനു മുന്നിൽ വച്ചിട്ട് താങ്കൾ എടുത്തോളൂ എന്ന് പറഞ്ഞ് ഇറങ്ങിപ്പോരാൻ ഒരുങ്ങിയ ഒരു ദിവസവും ഉണ്ടായിരുന്നു. ഗവേഷണ ജീവിതത്തിൽ അധ്യാപകനിൽ നിന്നേറ്റുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെയും വെർബൽ അബ്യൂസുകളുടെയും കാഠിന്യം സഹിക്കാവുന്നതിലും അപ്പുറത്തായ സമയത്താണ് ഇനി പിഎച്ച്ഡി കിട്ടിയില്ലെങ്കിലും വേണ്ടാ എന്ന് കരുതി ഇറങ്ങിപ്പോരാൻ ഒരുങ്ങിയത്.

ഇറങ്ങിപ്പോന്നപ്പോൾ പിന്നാലെ വന്ന് വിളിച്ച് വേഗം തീർത്തുതരാം പോവരുത് എന്ന് പറഞ്ഞിട്ടുണ്ട്, നന്ദകുമാർ കളരിക്കൽ. അതു കഴിഞ്ഞും ബഹളത്തിന്റെ പാരമ്യം ഉണ്ടാക്കിയതിന് ശേഷമാണ് എംജി യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ആ ലാബുകളിൽ നിന്നും ജീവിതത്തെ രക്ഷപ്പെടുത്തിയെടുത്തത്. ആറു വർഷത്തെ പിഎച്ച്ഡി കാലത്തെ എംജി സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ അനുഭവിച്ച വേദനകൾ, ഒഴുകിത്തീർത്ത കണ്ണുനീര് ഒൻപതു വർഷങ്ങൾക്ക് ശേഷം ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. പിടിച്ചു നിൽക്കാൻ മറ്റൊരുപാട് സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ അതിജീവിച്ചത്. അതില്ലാത്ത എത്രയോ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് എംജി സർവകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ മറ്റ് അധ്യാപകരും കൂടെയുണ്ടായിരുന്ന മറ്റ് ഗവേഷകരും ഹോസ്റ്റലിലെയും കാംപസിലേയും അനേകം കൂട്ടുകാരും കുടുംബവും എല്ലാം അറിഞ്ഞൊ അറിയാതെയോ കാണിച്ച കരുതലിന് എന്റെ ജീവന്റെ വിലയുണ്ട് എന്ന് ഞാനിന്ന് തിരിച്ചറിയുന്നുണ്ട്. അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ കാരണക്കാരൻ ഞാനല്ല, എന്റെ കുറവുകളല്ല, അത് അബ്യൂസീവായ ഒരു ബോസിന്റെ ബിഹേവ്യറൽ പ്രശ്നമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ആ സപ്പോർട്ടിങ്ങ് സംവിധാനമാണ്. ആ സപ്പോർട്ടിങ്ങ് സംവിധാനം ഉള്ളതുകൊണ്ടാണ് എന്നെപ്പോലെയുള്ള പലർക്കും അവിടെ നിന്നും പിഎച്ച്ഡി തീർത്ത് ഇറങ്ങിപ്പോരാൻ കഴിഞ്ഞത്. ആ സപ്പോർട്ടിങ്ങ് സംവിധാനം എല്ലാവർക്കും ഒരേ മട്ടിലല്ല പ്രവർത്തിക്കുന്നത്. ജാതി എന്ന സാമൂഹിക യാഥാർത്ഥ്യം നിർമ്മിക്കുന്ന അസമത്വം ഏറ്റവും സൂക്ഷ്മ തലത്തിൽ ഇടപെടുന്നത് ഇതുപോലെയാണ്. ഞാനും ദീപ പി മോഹനും അനുഭവങ്ങളുടെ സമാനതയിലും വ്യത്യസ്തമാകുന്നതും സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ ദീപ പി മോഹനെ കേൾക്കേണ്ടിവരുന്നതും ഈ പറഞ്ഞ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഞങ്ങൾ രണ്ടു പേരിലും രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതു കൊണ്ടാണ്.
ഞാൻ സഞ്ചരിച്ച അതേ വേദനകളിലൂടെ, ചിലപ്പോഴൊക്കെ അതിനേക്കാൾ കൂടിയ വേദനകളിലൂടെ സഞ്ചരിച്ച മറ്റുനാലു പേരുകൂടെ പല കാലങ്ങളിൽ എന്നോടൊപ്പമുണ്ടായിരുന്നു. ഞങ്ങളാരും നന്ദകുമാർ കളരിക്കലിനെതിരെ ദീപ പോയതുപോലെ പോരാടാൻ പോയില്ല. എല്ലാവരും എങ്ങനെയെങ്കിലും പിഎച്ച്ഡി തീർക്കണം എന്ന് മാത്രം വിചാരിച്ചു. ഞാനാകെ ചെയ്തത് ഗവേഷണ രംഗത്തെ അടിമ ഉടമ ബന്ധത്തെ മുൻനിർത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ലേഖനമെഴുതുക മാത്രമാണ്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെ ഫ്രീക്വൻസി ഇരട്ടിച്ച് മാസങ്ങളോളം നീണ്ടു നിന്ന ഡിപ്രഷൻ മാത്രമാണ് ആ ലേഖനം എനിക്ക് സമ്മാനിച്ചത്. ദീപയേപ്പോലെ അന്ന് ഞങ്ങൾ സമരം ചെയ്ത് നന്ദകുമാറിന്റെ അബ്യൂസീവ് ബിഹേവിയറിന് തടയിടാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ദീപയ്ക്ക് ഈ മട്ടിൽ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. പക്ഷെ ഞങ്ങൾ എല്ലാവരും നീതിയേക്കാൾ കൂടുതൽ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടിൽ ദീപ വ്യത്യസ്തയാകുന്നത് അവൾ അവൾക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവർക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്.


നന്ദകുമാർ കളരിക്കലിൽ നിന്നും മാനസിക പീഡനങ്ങൾ അനുഭവിച്ചവരിൽ ദളിതല്ലാത്ത ഞാനൊ മറ്റുള്ളവരോ ഉണ്ട് എന്നത് കൊണ്ട് ദീപ അനുഭവിച്ച വിവേചനവും മാനസിക പീഡനങ്ങളും ജാതിപരമല്ലാതാകുന്നില്ല. പല തരം മുൻവിധികൾ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാർത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരധ്യാപകൻ എന്ന നിലയിൽ തുടരാൻ ഒരു കാരണവശാലും അർഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമർശങ്ങളും പ്രവർത്തികളും നന്ദകുമാർ കളരിക്കൽ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാൻ. ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബിൽ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. ആത്മാഭിമാനവും സ്വന്തം കഴിവിൽ വിശ്വാസവും ഇല്ലാത്ത അടിമത്വത്തെ ആഘോഷമാക്കുന്ന ഒരുപാട് പേർ ആ ലാബുകളിൽ നിന്നും ഇറങ്ങിപ്പോന്ന ശേഷം തങ്ങൾ അനുഭവിച്ചതെല്ലാം ഭാഗ്യമായിരുന്നു എന്ന് പറഞ്ഞ് അണിനിരക്കുന്നത് കാണുമ്പോഴാണ് ഇനിയും ഇതൊക്കെ പറയാതിരിക്കരുത് എന്ന് തോന്നിയത്.
നന്ദകുമാറിന്റെ ഈ സ്വഭാവത്തെകുറിച്ച് അറിയാത്തവരല്ല എംജി സർവകലാശാലയിലെ ബഹുഭൂരിപക്ഷം വരുന്ന അക്കാദമിക്ക് സമൂഹം. പക്ഷെ അവരാരും അതിൽ സീരിയസായി ഇടപെടാൻ തയ്യാറാവുകയില്ല. കാരണം, നന്ദകുമാറിൽ നിന്നും നേരിട്ടോ, തൊട്ടടുത്ത ബന്ധുക്കളൊ, ഏറ്റവും വേണ്ടപ്പെട്ടവരോ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ മാത്രമേ ഈ വിഷയം അവർക്കെല്ലാം പ്രധാനമാവുകയൊള്ളൂ. അനുഭവിച്ചവർ പോലും പിന്നീട് കിട്ടിയേക്കാവുന്ന ചെറിയ ചെറിയ അപ്പക്കഷണങ്ങൾ മുതൽ വലിയ വലിയ കേക്ക് പീസുകൾ വരെ പ്രതീക്ഷിച്ച് അടിമയുടെ റോൾ ഭംഗിയായി ആടിക്കൊണ്ടിരിക്കുന്നത് തിരിച്ചറിയാൻ എളുപ്പമാണ്.
എന്റേതടക്കം പലരുടെയും പിഎച്ച്ഡിയുടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ തന്നെ ഈ മനുഷ്യനെ നിലയ്ക്ക് നിർത്തേണ്ടതുണ്ട്, അല്ലെങ്കിൽ അതുണ്ടാക്കുന്ന അപകടം വലുതായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ഇത്തരം അധ്യാപകർ ചെയ്യുന്ന ഏറ്റവും വലിയ അപകടം അവർ അവരുടെ തന്നെ ക്ലോണുകളെ നിർമ്മിച്ചു കൊണ്ടിരിക്കുകയും ആ ക്ലോണുകളെ ഇൻഫ്ലുവൻഷ്യലായ പൊസിഷനുകളിൽ കുടിയിരുത്തുകയും ചെയ്യുന്നു എന്നത് കൂടിയാണ്. ഇവർ നടത്തുന്ന ഇൻസൽറ്റുകളും മാനസിക പീഡനങ്ങളും നോർമ്മലാണെന്നും അതിനെ സപ്പോർട്ട് ചെയ്യേണ്ടതാണ് എന്നും വിശ്വസിക്കുന്ന വലിയ കൂട്ടത്തെ അവർ ഉണ്ടാക്കി വച്ചിരിക്കുന്നു എന്നതാണ്. ആ കൂട്ടമാണ് ഈ സംവിധാനത്തിൽ നിന്നും പിഴുതെറിയപ്പെട്ടവരെ കുറിച്ചുള്ള ഡാറ്റയെ അപ്രത്യക്ഷമാക്കുന്നതും. ദീപ അങ്ങനെ പിഴുതെറിയപ്പെടുന്നതിന് നിന്നു കൊടുത്തില്ല, പത്തു വർഷമായിട്ടും പോരാടിക്കൊണ്ടിരിക്കുന്നു. തന്റെ അവകാശങ്ങളെ കുറിച്ച് തനിക്ക് കഴിയുന്ന മട്ടിൽ കലമ്പിക്കൊണ്ടിരിക്കുന്നു.
നന്ദകുമാറിന്റെ അബ്യൂസീവായ ബിഹേവിയറിനെ കുറിച്ച് അറിയാത്ത ആളല്ല സാബു തോമസ്. എന്ന് മാത്രമല്ല, ദീപ പി മോഹൻ പഠിക്കാനായി എത്തും മുൻപുപോലും വിദ്യാർത്ഥികളുമായി നന്ദകുമാറിനുണ്ടായ പ്രശ്നങ്ങളിൽ മധ്യസ്ഥന്റെ റോൾ വഹിച്ച് നന്ദകുമാറിന് അനുകൂലമാക്കി മാറ്റിയത് സാബു തോമസ് തന്നെയാണ്. ഇതൊന്നും ഹറാസ്മെന്റോ അബ്യൂസോ അല്ല, എക്സലൻസിനു വേണ്ടിയുള്ള പ്രഷർ മാത്രമാണെന്ന കപട ന്യായത്തിന്റെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന വലിയ പ്രക്രിയയുടെ നേതൃത്വം വഹിക്കുന്നത് സാബു തോമസ് തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അക്കാദമിക്ക് എക്സലൻസിന്റെ ന്യായങ്ങൾ ഉന്നയിച്ച് സാബു തോമസിനെ ന്യായീകരിക്കുന്നവർ മനസിലാക്കാത്തതോ ഓർക്കാതെ പോകുന്നതോ ആയ കാര്യം ഇന്ന് നിങ്ങൾ കാണുന്ന നന്ദകുമാർ കളരിക്കൽ സാബു തോമസിന്റെ ഗ്ലോറിഫൈഡ് ടൂൾ മാത്രമാണ് എന്നകാര്യമാണ്. നന്ദകുമാറിന്റെ ഹറാസിങ്ങ് ബിഹേവിയറിനെ ഓരോ സമയത്തും ചൂട്ടുകത്തിച്ച് വളരാൻ സഹായിച്ച ആ മനുഷ്യനു മുന്നിൽ നീതിക്ക് വേണ്ടി വാദിക്കാൻ ചെല്ലേണ്ടി വന്നു എന്നതാണ് ദീപ നേരിട്ട ഏറ്റവും വലിയ ഐറണി. ദീപ നടത്തുന്നത് നന്ദകുമാർ കളരിക്കൽ എന്ന ഒരു വ്യക്തിയോടുമാത്രമുള്ള സമരമല്ല എന്നും സാബു തോമസും നന്ദകുമാർ കളരിക്കലും കൂടിച്ചേർന്ന് കെട്ടിയുയർത്തിയ ഒരു സംവിധാനത്തിൽ നിലനിൽക്കുന്ന നീതി നിഷേധത്തിന് എതിരെയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.




ഒരധ്യാപകന് ആദ്യമായും അവസാനമായും വേണ്ട ബോധ്യം തന്റെ മുന്നിൽ വന്നു നിൽക്കുന്ന ഓരോ വിദ്യാർത്ഥിയും ഓരോ മനുഷ്യനാണ് എന്നതാണ്. ആ വിദ്യാർത്ഥിയെ നിർമ്മിക്കുന്നത് ആ മനുഷ്യജീവി ജനിച്ചു വളർന്ന സാഹചര്യങ്ങളാണ്. ജാതിയും മതവും കുടുംബപശ്ചാത്തലവും സാമ്പത്തിക ക്രമങ്ങളും നാടും നാട്ടിലെ രാഷ്ട്രീയവും എല്ലാം ചേർന്ന ജീവസത്തയാണ് ഓരോ വിദ്യാർത്ഥിയും. അതിനനുസരിച്ച് മാത്രമാണ് ഓരോ വിദ്യാർത്ഥിയും തങ്ങൾക്ക് മുന്നിൽ നിർദേശിക്കപ്പെടുന്ന അവസ്ഥകളോട് പ്രതികരിക്കുക. അതിനു പകരം എല്ലാ വിദ്യാർത്ഥിയും ഓരോ യന്ത്രങ്ങളാണ് എന്ന് കണ്ട് നിശ്ചിതമായ അളവുകളും വടിവുകളും മാത്രം സ്വീകരിക്കപ്പെടുന്ന അഥോററ്റിയായിട്ടാണ് നന്ദകുമാർ തന്റെ മുന്നിൽ വന്നു നിൽക്കുന്ന ഗവേഷക വിദ്യാർത്ഥികളെ കാണുന്നത്. നന്ദകുമാറിന്റെ ഈ അളവുകളിൽ ഏറ്റവും യോജ്യമാവുക ജീവിത പരിസരത്തിന്റെ ഏറ്റവും നല്ല പ്രിവിലേജുകൾ ആസ്വദിക്കുന്നവർ മാത്രമാണ്. നന്ദകുമാറിന്റെ ഇൻസൽറ്റുകളെയും അബ്യൂസുകളെയും ക്വാളിറ്റി ഇമ്പ്രൊവൈസേഷനുള്ള അധ്യാപകന്റെ സ്പെഷ്യൽ ട്രീറ്റ്മെന്റാണ് എന്ന് ആ പ്രിവിലേജുകൾ ആസ്വദിക്കുന്നവർ തെറ്റിദ്ധരിച്ചു പോയേക്കാം. പക്ഷെ, ജാതിയുടെ വ്യവഹാരങ്ങൾ മുറിവേൽപ്പിച്ചിട്ടുള്ളവർക്ക് വളരെ എളുപ്പത്തിൽ അതിന്റെ യാഥാർത്ഥ്യത്തെ തിരിച്ചറിയാനാകും.
ആൻസർപ്പേപ്പർ മോഷ്ടിച്ചു എന്ന നുണകൊണ്ട് നാടകം നടത്തിയത് എന്റെ കൈയിൽ നിന്നും അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ താക്കോൽ തിരികെവാങ്ങാനുള്ള കുതന്ത്രമായിരുന്നു എന്ന് ചിന്തിക്കാനാണ് അന്ന് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ ആ ഒരു സംഭവം തന്നെ ഗവേഷണം അവസാനിപ്പിക്കാനുള്ള കാരണമാകാമായിരുന്നു. ഞാൻ മിണ്ടാതെ പോകും എന്നും, എനിക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടാകില്ല എന്ന സാഹചര്യവും ഉണ്ടായിരുന്നെങ്കിൽ നന്ദകുമാർ എന്നോട് സോറി പറയുമായിരുന്നില്ല. ഒരു സോറിയെങ്കിലും വാങ്ങിയെടുക്കാൻ നമ്മുടെ സമൂഹത്തിൽ അനേകം പ്രിവിലേജുകൾ ആർജിക്കേണ്ടതുണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ഒരു അധ്യാപകനായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കാൻ ഒരിക്കലും അർഹനല്ലാത്ത ആളായിട്ടാണ് നന്ദകുമാർ കളരിക്കൽ എന്ന മനുഷ്യനെ അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയിട്ടുള്ളത്. ദീപയല്ല വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെടേണ്ടത്, അവരെ മാനസിക പീഡനത്തിനിരയാക്കുകയും മനുഷ്യൻ എന്ന മാന്യത നൽകി പെരുമാറാൻ തിരിച്ചറിവില്ലാതെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന ഇത്തരം അധ്യാപകരാണ്. ദീപയുടെ സമരം നമ്മുടെ സമൂഹത്തിലെ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിൽ ഒന്നാണ്. നമ്മുടെ പൊതു സമൂഹത്തിന്റെ കാപട്യം നിറഞ്ഞ തെറ്റിദ്ധാരണകൾക്കെതിരെ കൂടിയാണ് ദീപ നിരാഹാരമിരിക്കുന്നത്.

ഐഐറ്റി കാൺപൂരിൽ അധ്യാപകനായി നിയമിതനായ ദളിത് വിഭാഗത്തിൽ നിന്നുള്ള സുബ്രമണ്യം സദർല നേരിട്ട പ്രശ്നം അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. SC/ST വിഭാഗത്തിൽ പെട്ട ആളെ നിയമിച്ചതിലൂടെ ഐഐറ്റിയുടെ നിലവാരം മോശമായി എന്ന ധാരണയോടെ സദർലയെ കാൺപൂർ ഐഐറ്റിയിൽ നിന്നും പുറത്താക്കിക്കാനായി അവിടുത്തെ നാലു പ്രമുഖ ഫാക്കൽറ്റികൾ നടത്തിയ ശ്രമങ്ങൾ തെളിവു സഹിതം പുറത്തു വന്ന കേസാണ് അത്. അതിൽ സദർലയ്ക്കെതിരെ ഉണ്ടായിരുന്ന വ്യാജ ആരോപണങ്ങളിൽ ഏറ്റവും പ്രധാനമായും ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങളിലെ കോപ്പിയടിയെ സംബന്ധിച്ചായിരുന്നു എന്നോർക്കണം. ദളിത് വിഭാഗത്തിൽ പെട്ട മനുഷ്യരെ താഴ്ത്തിക്കെട്ടാനായി അവരുടെ ബൗദ്ധിക ശേഷിയെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിൽ ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നമ്മുടെ രാജ്യത്തെ ഒരു സാധാരണ രീതിയായി കഴിഞ്ഞിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ. ദീപ പി മോഹന്റെ മേൽ നന്ദകുമാർ കളരിക്കൽ ആരോപിച്ച രണ്ട് ആരോപണങ്ങളും (ഇവരേപ്പോലുള്ളവരെ നിലനിർത്തിയാൽ ഇൻസ്റ്റ്യൂട്ടിന്റെ നിലവാരം തകരും എന്ന അഭിപ്രായം പറഞ്ഞതും ദീപയെ കോപ്പിയടി ആരോപിച്ച് ഇൻസൽറ്റ് ചെയ്തതും) ഇന്ത്യയിലെ ദളിതുകളെ അക്കാദമിക്സിൽ നിന്നും പുറത്താക്കി നിർത്തുന്നതിനായി വരേണ്യ വർഗ്യം കെട്ടി ചമയ്ക്കുന്ന വ്യാജ ആരോപണങ്ങളിൽ പ്രധാനപെട്ടതാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ജാതിപരമായ വിവേചനത്തേയും അതുമൂലം ഉണ്ടാകുന്ന വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും ആത്മഹത്യകളെയും കുറിച്ച് ദിവസവും പത്രം വായിക്കുന്നവർക്ക് സുപരിചിതമായി തീർന്ന കാര്യമാണ്. ഇന്ത്യയിലെ ഏഴ് പ്രധാന ഐഐറ്റികളിൽ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളിൽ അറുപതു ശതമാനവും SC/ST വിഭാഗത്തിൽ നിന്നും ഉള്ളവരാണെന്ന കണക്ക് രാജ്യസഭയിൽ ചർച്ചയായത് ഈ കഴിഞ്ഞ ആഗസ്റ്റിലാണ്. ഇത് കേരളത്തിന് പുറത്ത് മാത്രമാണെന്നും നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കുന്നതല്ലെന്നും ഉള്ള കണ്ണടച്ച് ഇരുട്ടാക്കൽ ബൗദ്ധിക സത്യസന്ധത അൽപമെങ്കിലും ശേഷിക്കുന്ന നമ്മുടെ അക്കാദമിക്ക് സമൂഹത്തിന് ഭൂഷണമാണോ എന്നതാണ് ചോദ്യം. രോഹിത്ത് വെമുലയുടേതടക്കം ഗവേഷണ വിദ്യാർത്ഥികൾക്കിടയിലുണ്ടായ എത്രയോ ആത്മഹത്യകൾ തലങ്ങും വിലങ്ങും ചർച്ച ചെയ്ത സമൂഹമാണ് നമ്മുടേത്. പക്ഷെ നമ്മുടെ കൂടെയുള്ളയാൾക്ക് പ്രശ്നം നേരിടേണ്ടി വരുമ്പോൾ തടിതപ്പുകയും ജാതിപരമായ പ്രിവിലേജിന്റെ ഭാഗത്തേക്ക് കൂടുമാറുകയും ചെയ്യുന്ന കാപട്യത്തിന് കേരളത്തിലും ഒരു വ്യത്യാസവുമില്ല എന്ന് തെളിയിച്ചു തരുന്ന കാഴ്ചയാണ് ദീപ പി മോഹന്റെ സമരത്തിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദീപയുടെ സമരം വിജയിക്കേണ്ടത് സാമൂഹിക നീതിയേയും മനുഷ്യത്വത്തേയും കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാടുകൾ പുലർത്തുന്ന ഏതൊരാളുടെയും പ്രതീക്ഷകൾ നിലനിർത്താനാവശ്യമാണ്.
ജീവൻ ജോബ് തോമസ്
08.11.2021



Monday, October 25, 2021

മുല്ലപ്പെരിയാർ എന്ന ജലബോംബ് : ഷാജി പാക്കോളിൽ







  • ഏതൊരു ശാസ്ത്ര ശാഖയും അൻപത്, അല്ലെങ്കിൽ അറുപത് വർഷം guaranty പറയുന്ന ഡാമുകൾ ഇപ്പോഴും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു എന്നത് ഭാഗ്യം തന്നെ, (മുല്ലപ്പെരിയാർ 100വർഷം കഴിഞ്ഞിട്ട് സിൽവർ ജൂബിലി ആകാൻ ആയി )




  • പെൻസ്റ്റോക്,ദുരന്തം ഒന്നര ദിവസത്തെ മഴ,എന്നിവയുണ്ടാക്കിയ ദുരന്തത്തിന്റെ തീവ്രത എത്രത്തോളമെന്നു കേരളം ഹൃദയ വേദനയോടെ കണ്ടതാണല്ലോ, എന്നിട്ടും #മുല്ലപ്പെരിയാർ ന്റെ കാര്യത്തിൽ എന്തെ ഈ നിസ്സംഗത?
    ഇടുക്കിയിലെ മലമൂടന്മാരെ (അങ്ങനെ ആണല്ലോ ഫ്ലാറ്റ് വാസികൾ വിളിക്കുക )മാത്രം ബാധിക്കുന്ന വിഷയം ആണെന്ന് കരുതിയാണോ?
    എറണാകുളം പോലുള്ള മെട്രോ നഗരങ്ങളിൽ ഇപ്പോൾ ചേക്കേറിയിരിക്കുന്ന ഹൈ സൊസൈറ്റി എന്ന് സ്വയം തോന്നുന്നവർക്ക് പ്രതികരണശേഷി ഇല്ലാതെ പോയതോ? അതോ ഇത്തരം വിലകുറഞ്ഞ ഏർപ്പാട് ഞങ്ങൾക്ക് പുച്ഛം ആണ് അങ്ങനെ കരുതിയാണോ?
    ഇടുക്കിക്കാരും, ബ്ലഡി ഗ്രാമവാസീസും,അണ്ണന്മാരും തമ്മിലുള്ള വിഷയത്തിൽ ഞങ്ങക്കെന്തു കാര്യം എന്നോർത്തോ?
    ഏതൊരു ശാസ്ത്ര ശാഖയും അൻപത്, അല്ലെങ്കിൽ അറുപത് വർഷം guaranty പറയുന്ന ഡാമുകൾ ഇപ്പോഴും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു എന്നത് ഭാഗ്യം തന്നെ, (മുല്ലപ്പെരിയാർ 100വർഷം കഴിഞ്ഞിട്ട് സിൽവർ ജൂബിലി ആകാൻ ആയി )
    മുല്ലപ്പെരിയാർ എന്ന ജലബോംബ് കേരളത്തിന്റെ തലക്ക് മുകളിൽ അപകട മുന്നറിയിപ്പ് നൽകി നിൽക്കാൻ തുടങ്ങിയിട്ട് എത്ര വർഷം ആയി...?
    മുല്ലപെരിയാർ ഡാം തകർന്നു 30 ലക്ഷം പേർ മരിച്ചു... 10 ലക്ഷം പേർക്ക് ഗുരുതര പരിക്ക്... 10 ലക്ഷത്തിന് അടുത്ത് ആളുകളെ കാൺമാനില്ല... ദാ ഇപ്പൊ പറഞ്ഞത് വരും കാലമൊന്നിൽ കേരളത്തിലെ പ്രമുഖ പത്രത്തിലെ ഫ്രണ്ട് പേജ് ന്യൂസ് ഇത് ആയിരിക്കും... ഒരുപക്ഷേ അങ്ങനെ ഒരു വാർത്ത കൊടുക്കാൻ ആ പത്രം ഉണ്ടാകണം എന്ന് തന്നെ ഇല്ല... പ്രളയം വന്നു ഇടുക്കി ഡാം തുറന്നു വിടുമ്പോ ചെമ്പല്ലികൾക്ക് മനോരമ റൂട്ട് മാപ്പ് വരച്ചു കൊടുക്കുന്ന പോലെ എത്ര വരച്ചു കൊടുത്താലും കുത്തി ഒലിച്ചു വരുന്ന വെള്ളം അതിനു തോന്നുന്ന രീതിയിൽ 6 ജില്ലകളെ എടുത്ത് അറബി കടലിൽ കൊണ്ടിടും... അവിടെ കിടന്ന് അയ്യോ പൊത്തോ വിളിച്ചിട്ട് ഒരു കാര്യവുമില്ല... നില വിളി ഡാമിൻ്റെ ഏതേലും കഷ്ണം കേട്ടാൽ പ്രതികരണം ഏകദേശം ഇങ്ങനെ ആയിരിക്കും... "കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും എന്തിന് ഉപയോഗിക്കുന്ന വണ്ടിക്ക് പോലും expiry date വെക്കുന്ന നീയൊക്കെ 45 - 50 വർഷം ആയുസുള്ള എന്നെ 126 വർഷം ആയിട്ട് പിടിച്ചു നിർത്തുവല്ലെ... BMBC നിലവാരത്തിൽ ടാർ ചെയ്ത റോഡും... 4 അടി കനത്തിൽ കോൺക്രീറ്റ് ചെയ്ത പാലം വരെ പണിഞ്ഞു ആറ് മാസത്തിനുള്ളിൽ പൊളിയുന്ന ഈ നാട്ടിൽ ശർക്കരയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ഞാൻ 126 വർഷം നിന്നത് തന്നെ വലിയ കാര്യം... നിന്നോടൊക്കെ പല തവണ പലരും പലപ്പോഴും പറഞ്ഞതല്ലേ പുതിയ ഡാം പണിയെട നായിൻ്റെ മോനേ എന്ന്... അല്ലാതെ എനിക്ക് താങ്ങുന്നതിനും ഒരു പരിധി ഇല്ലേടാ..."
    അതേ നമ്മുടെ തലക്ക് മുകളിൽ ഒരു വാൾ തൂങ്ങി ആടുന്നുണ്ട്... ഡമോക്ലസിൻ്റെ വാൾ... മുല്ലപെരിയാർ എന്ന വാൾ... അത് ഏത് നിമിഷവും പൊട്ടും... പൊട്ടിയാൽ മലയാളി വട്ടത്തിൽ മൂഞ്ചും എന്നതിൽ ഒരു സംശയവുമില്ല... അപ്പോ നിങ്ങൾക്കു തോന്നും തൊട്ട് താഴെ ഉള്ളത് ഇടുക്കി ഡാം അല്ലേ അത് താങ്ങി നിർത്തുമല്ലോ ഈ വെള്ളം എല്ലാം എന്ന്... മുല്ലപ്പെരിയാറിൽ 15 TMC വെള്ളം മാത്രേ ഉളളൂ... ഇടുക്കിയിൽ 70 TMc വെള്ളം കൊള്ളും... പക്ഷേ ഒഴുകി വരുന്നത് 15 TMC വെള്ളം മാത്രമല്ല... കൂടെ കല്ലും മണ്ണും മരവും ഡാമിൻ്റെ അവശിഷ്ടവും എല്ലാം കാണും... ഒരുപക്ഷേ ഇടുക്കി ഡാം ഇതൊക്കെ താങ്ങിയാലും കൂടെ ഉള്ള രണ്ട് ഡാം കൂടി പറയാം... കുളമാവ് ചെറുതോണി... ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ ഇവിടെ ആണ്... എന്ന് വെച്ചാ... ഈ രണ്ട് ഡാമിൻ്റയും catchment area... വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഇടുക്കി ഡാമിൻ്റെ തന്നെ ആണ്... അപ്പോ ഇടുക്കി ഡാം തകരുക എന്നത് ഈ രണ്ട് ഡാമിൽ ഏതേലും ഒന്ന് തകർന്നാൽ മതി... ഇന്ത്യയിലെ ഏറ്റവും ദുർബലമായ ഡാമുകളിൽ ഒന്നാണ് കുളമാവ് ഡാം... ഡാമിൻ്റെ ഒരു അതിര് പബ്ലിക് റോഡാണ്... ഒരു ഉരുൾപൊട്ടൽ അല്ലേൽ മണ്ണിടിച്ചിൽ ഉണ്ടായാൽ എല്ലാം കൂടി ഇളകി പറിച്ചു ഇങ്ങ് പോരും... ലോകത്തിൽ ഓരോ വർഷവും രണ്ടിൽ അധികം ഡാമുകൾ തകരാറുണ്ട്... ഇന്ത്യയിൽ ഇതുവരെ 26 ഡാമുകൾ തകർന്നിട്ടുണ്ട്... അത് കൊണ്ട് ഒന്ന് ഓർമ്മിപ്പിക്കാം... മുല്ലപെരിയാർ ഡാമും ഇടുക്കി ഡാമും എന്നും ഇങ്ങനെ തന്നെ നിൽക്കും എന്ന് പ്രതീക്ഷിക്കരുത്... എപ്പോ വേണേലും തകരാം... തകരാതിരിക്കാൻ ശ്രീരാമൻ പണിഞ്ഞ രാമസേതു ഒന്നും അല്ലല്ലോ ഇത്... എത്ര നാൾ നിൽക്കുന്നുവോ അത്രയും നാൾ നമ്മുടെ ജീവിതം എക്സ്ട്രാ ബോണസ് ആണ്...
    ഇനിയും മനസ്സിലാകാത്തവർക്ക് ഒരു കഥ പറഞ്ഞു തരാം... ഒരു പഴയ കഥ...
    കഥ നടക്കുന്നത് ഇവിടെ അല്ല അങ്ങ് ചൈനയിൽ... അവിടെ ചെൻ ഷിങ്ങെന്നു പേരുള്ളൊരു ഹൈഡ്രോളജിസ്റ്റുണ്ടായിരുന്നു... നമ്മുടെ ഡാമിനെ കുറിച്ചൊക്കെ പഠിക്കുന്ന ഒരാൾ...
    ഹെനൻ പ്രവിശ്യയിലുള്ള ബാങ്കിയാവോ ഡാമിനെപ്പറ്റി വിശദമായി പഠിച്ച ചെൻ ഷിങ്ങ് ചൈനയിലുടനീളം യാത്രചെയ്ത് ബാങ്കിയാവോ ഡാം പൊട്ടുമെന്ന് പ്രസംഗിച്ചു...
    ആദ്യമാദ്യം ചെൻ ഷിങ്ങിനെ പരിഹസിച്ച ജനങ്ങൾ ഇയാൾക്ക് വട്ടാണെന്ന് പറഞ്ഞു... പിന്നെ പറയാതെ ഇരിക്കുവോ ഒരു കുഴപ്പവും ഇല്ലാത്ത ഡാം പൊട്ടും എന്ന് പറഞ്ഞാല് എപ്പാ അടി കിട്ടി എന്ന് ചോദിച്ചാൽ മതി... ചൈനീസ് ഭരണകൂടം ചെൻ ഷിങ്ങിന്റെ വാദങ്ങളെ പുച്ഛിച്ചുതള്ളി...
    ഇതിലൊന്നും തളർന്നുപോകാതെ ചെൻ ഷിങ്ങ് ബാങ്കിയാവോ അണക്കെട്ടിന്റെ ബലഹീനതകളെപ്പറ്റിയും അണക്കെട്ട് തകർന്നാൽ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യജീവനുകളെപ്പറ്റിയും കവലകളിൽ പ്രഭാഷണം നടത്തിക്കൊണ്ടിരുന്നു...
    ഒരുപ്രദേശത്തെ മുഴുവൻ ആളുകളുടേയും മരണത്തെമുന്നിൽക്കണ്ട് ആധികയറിയതുപോലെ ചെൻ ഷിങ്ങ് പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയ കുറച്ചുപേർ ചെൻ ഷിങ്ങിന്റെ അഭിപ്രായങ്ങളോട് യോജിച്ച് അയാളോടൊപ്പം ചേർന്നു... ക്രമേണ അതൊരു വലിയകൂട്ടമായി...
    അവസാനം ചൈനീസ് സർക്കാർ ഇവരുടെ ആവശ്യം പരിഗണിച്ച് ഒരു കമ്മറ്റിയെ നിശ്ചയിച്ചു... അതിൽ വിദഗ്ദരായ എഞ്ചിനീയർമാരും ഹൈഡ്രോളജിസ്റ്റുകളുമുണ്ടായിരുന്നു...
    അവർ ഡാം പരിശോധിച്ചു... ഡാമിന് ബലക്ഷയമുണ്ടെങ്കിലും തകരാൻ സാധ്യതയില്ലെന്നും അഥവാ തകർന്നാൽ
    ബാങ്കിയാവോ അണക്കെട്ടിന് മുൻപിലുള്ള അറുപത്തൊന്ന് ചെറിയ ഡാമുകൾ ബാങ്കിയാവോ ഡാമിലെ ജലം താങ്ങിക്കോളുമെന്നും അതിനാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ട് കൊടുത്തു...
    സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു...
    ഭൂമിയ്ക്കുകിട്ടിയ ഏറ്റവും ശപിക്കപ്പെട്ടൊരു വെളുപ്പാൻകാലത്ത് ചെൻ ഷിങ്ങ് പ്രവചിച്ചതുപോലെ ബാങ്കിയാവോ അണക്കെട്ട് തകർന്നു...
    അതിതീവ്രമഴയായിരുന്നു കാരണം...!
    " ആകാശം പൊട്ടിവീണെന്നാണ് കരുതിയത് " ജീവൻ തിരിച്ച് കിട്ടിയ ഒരാളുടെ മൊഴി ഇങ്ങനെയാണ് ചരിത്രത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുള്ളത് .
    ഇരച്ചെത്തിയ വെള്ളം അറുപത്തൊന്ന് ഡാമിൽ ആദ്യത്തേതിനെ തകർത്തു...!
    അതോടെ ശക്തിയിരട്ടിച്ച ജലപ്രവാഹം ഒന്നൊന്നായി അറുപത് ഡാമുകളേയും തകർത്തു .
    ഏകദേശം രണ്ടരലക്ഷത്തിലധികം മനുഷ്യർ ഒഴുകി കടലിലടിഞ്ഞു...!
    അതിഭീകരമായ ദുരന്തത്തിൽനിന്ന് ഇരുപത്തിമൂന്നായിരം പേർ രക്ഷപെട്ടിരുന്നു . ഒടിഞ്ഞുവീഴാത്ത വൃക്ഷങ്ങളിൽ പിടിച്ചുതൂങ്ങിയും നിലംപൊത്താത്ത അപൂർവം കെട്ടിടങ്ങളിൽ തങ്ങിയവരുമായിരുന്നു അവർ .
    ചൈനീസ് ഗവൺമെന്റ് ഉണർന്നുപ്രവർത്തിച്ചു...!
    ചെറുവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി ഇവർക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും എറിഞ്ഞുകൊടുത്തു...! ആർക്ക് കിട്ടാൻ...?
    നൂറുകണക്കിന് മീറ്റർ പൊക്കത്തിൽ ഉറഞ്ഞ ചളിയിൽ പുതഞ്ഞുപോയി ഭക്ഷണക്കിറ്റുകൾ . ദാഹിച്ചുവലഞ്ഞ അവർ ചളിവെള്ളം കുടിക്കുകയും വിശപ്പ് സഹിക്കവയ്യാതെ അപ്പനെന്നോ അമ്മയെന്നോ കൂടെപ്പിറപ്പെന്നോ നോക്കാതെ ശവശരീരം തിന്നുകയും ചെയ്തു...!
    തൽഫലമായി അവരിൽ സംക്രമികരോഗങ്ങൾ പടർന്നുപിടിക്കുകയും ആ ഇരുപത്തിമൂന്നായിരം ഹതഭാഗ്യരേയും മരണം ഭയാനകമായ രീതിയിൽ നക്കിത്തിന്നുകയും ചെയ്തു . ഈ കഥ മുല്ലപെരിയാർ ഡാമിനെ കുറിച്ചു തപ്പിയപ്പോ ഗൂഗിളിൽ നിന്ന് കിട്ടിയതാ... സംഗതി സത്യമാണ്...
    പഴയകഥ ഇവിടെ തീർന്നു...
    ഇനി പുതിയ കാര്യങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി... നമ്മുടെ കൊച്ചു കേരളത്തിലും സംഭവിക്കാൻ പോകുന്നത് ഇത് തന്നെ ആണ്... ഡമോക്ലസിൻ്റെ വാൾ... അത് തലക്ക് മീതെ തൂങ്ങി ആടുന്നുണ്ട്... നാളെ ഒരുപക്ഷെ ഇതുപോലെ നമ്മുടെ കഥ വേറേ ഒരാൾ ഇതുപോലെ പറയേണ്ടി വരും... ചൈന എന്നത് കൊച്ചു കേരളവും... ബാങ്കിയാവോ ഡാം എന്നത് മുല്ലപെരിയാർ ഡാം എന്നും ആകാതിരിക്കട്ടെ...
    പറയാൻ ഇനിയും ഒരുപാട് ബാക്കി ഉണ്ട്... അതിൽ രാഷ്ട്രീയവും ഉണ്ട്... ബാക്കി ഒക്കെ വഴിയേ പറയാം... കേരളത്തിന് ഒരു രീതിയിലും ലാഭം ഇല്ലാത്ത ഒരു ഡാം... ഒന്നുകിൽ decommission ചെയ്യുക... അല്ലെങ്കിൽ പുതിയ ഡാം നിർമ്മിക്കുക... ലാഭം ഇല്ലെങ്കിലും നഷ്ടം മുഴുവൻ കേരളത്തിന് തന്നെ ആണ്...
    Decommission Mullapperiyar Dam...
    SAVE KERALA.....


Saturday, October 23, 2021

പി.സി. ചെമ്പൻ ✍🏻രാജൻ വളഞ്ഞവട്ടം.

 

 

"എന്റെ ജനത്തിന് വിദ്യാഭ്യാസം നൽകിയില്ലങ്കിൽ ഇക്കാണായ പാടം മുഴുവൻ ഞാൻ മുട്ടിപ്പുല്ല് കിളിർപ്പിക്കും എന്നു പറഞ്ഞ്, വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച, യജമാനന്റെ യഥാർത്ഥ പിൻഗാമി.
ബിഗ് സല്യുട്ട് "

പി.സി. ചെമ്പൻ എന്ന വ്യക്തിയെ കേരളീയർക്ക് അത്ര പരിചയം കാണില്ല..എന്നാൽ കോട്ടയം ജില്ലയിലെ മുട്ടപ്പള്ളി എന്ന മലയോര കാർഷിക ഗ്രാമത്തിൽ ജീവിക്കുന്ന ഗ്രാമീണർക്ക് ഈപേര് വളരെ സുപരിചിതമാണ്
അടിയാള സമൂഹത്തിന് അക്ഷരവും, അറിവും അന്യംനിന്ന കാലത്ത്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ നിരക്ഷരനായ ചെമ്പൻ , മുട്ടപ്പള്ളിയിലെ കുടിയേറ്റ കഷകരുടെ മക്കൾക്കും,പട്ടികജാതി/പട്ടിക വർഗ്ഗവിദ്യാർത്ഥികൾക്കും വേണ്ടി സ്വന്തം അധ്വാനത്തിലൂടെ ഒരു സ്കൂൾ നിർച്ചിമ്മിച്ചു നൽകിയ കഥയാണ്
പി.സി. ചെമ്പൻ എന്ന വ്യക്തിയെ കുറിച്ച്, മുട്ടപ്പള്ളിക്കാരോട് ചോദിച്ചാൽ അവർക്ക് പറയുവാനുള്ളത്.
നിരക്ഷരനായ ഒരാൾ ഒരു സ്കൂൾ നിർമ്മിച്ച് , സർക്കാർ അംഗീകാരം നേടിയ ശേഷം സ്കൂളിന്റെ പ്രവർത്തനം മാത്യകാപരമായി നടത്തി വിജയിപ്പിച്ച കേരളത്തിലെ അപൂർവ്വം പട്ടികജാതിക്കാരിൽ ഒരാൾ , ഒരു പക്ഷേ
പി.സി.ചെമ്പനായിരിയ്ക്കും.!
സംഭവം ഇങ്ങനെ, ....
നാല്പതുകളുടെ തുടക്കത്തിൽ കോട്ടയം ജില്ലയുടെ കിഴക്കതിർത്തി ഗ്രാമമായ മുട്ടപ്പള്ളിയിലേക്ക്, കറിക്കാട്ടൂർ എന്ന സ്ഥലത്തു നിന്നും കുടിയേറിയ വ്യക്തിയാണ് പി.സി.ചെമ്പൻ . ചെറുപ്പത്തിൽ തന്നെ ഗാന്ധിയൻ ആശയങ്ങളോട് ആകൃഷ്ടനായി, ഗാന്ധിയനായി, അഹിംസാവാദവും, കോൺഗ്രസ് ആഭിമുഖ്യവും, ഖദർ വേഷവും കൊണ്ട് മുട്ടപ്പള്ളിയിലെ ദലിതർക്കിടയിൽ വ്യത്യസ്ഥനായി എന്നു മാത്രമല്ല, പതുക്കെ പതുക്കെ അവരുടെ നേതാവായി ഉയരുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം, കിഴക്കൻ മേഖലകളിൽ ആവർത്തന കൃഷി നടത്താൻ വേണ്ടി ആവശ്യമുള്ള ഭൂമി, കേരളസർക്കാർ വനമേഖലയ്ക്കരുകിൽ താമസിയ്ക്കുന്നവർക്ക് നൽകിയപ്പോൾ, വനത്തിനുള്ളിൽ അഞ്ചേക്കർ വനഭൂമി പി.സി. ചെമ്പൻ സ്വന്തമാക്കി.
സാമൂഹ്യപ്രവർത്തനത്തിനൊപ്പം സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കാലത്താണ്,
മുട്ടപ്പള്ളിയിൽ ഒരു വിദ്യാലയം എന്ന ആശയത്തിന് തിരികൊളുത്തി, ദലിതനായ സി. പൊന്നിട്ടി മുട്ടപ്പള്ളിയിൽ 1960-ൽ ഒരു എൽ.പി.സ്കൂൾ നിർമ്മിച്ച് വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. (ഈ സ്കൂൾ എട്ടു കൊല്ലം സി.പൊന്നിട്ടി നടത്തിയെങ്കിലും സാമ്പത്തിക ബാദ്ധ്യത മൂലം, തുടർന്നു സ്കൂൾ നടത്താൻ കഴിയാതെ സർക്കാറിനെ ഏൽപ്പിക്കുകയും, ഇപ്പോൾ ഗവ.എൽ.പി.സ്കൂളായി പ്രവർത്തിച്ചു വരുന്നു. ) പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഭൂരിപക്ഷമുള്ള പ്രദേശത്ത് ഉയർന്ന ക്ലാസുകളിൽ പഠിയ്ക്കുവാൻ കുട്ടികൾക്ക്,
വെൺകുറിഞ്ഞി എന്ന സ്ഥലത്ത് പോകേണ്ട കാലയളവായിരുന്നു അത്. വനത്തിനുള്ളിലൂടെ, വന്യമൃഗങ്ങളെ ഭയന്ന്, വെൺകുറിഞ്ഞിയിലെ സ്കൂളിൽ കുട്ടികളെ പഠിക്കുവാൻവിടാൻ മാതാപിതാക്കൾ മടി കാണിച്ചപ്പോൾ, തുടർന്നുള്ള ക്ലാസുകൾ പഠിക്കാൻ സ്വന്തമായൊരു വിദ്യാലയം സ്വന്തം നാട്ടിൽ നിർമ്മിക്കുവാൻ പി.സി. ചെമ്പൻ തീരുമാനിച്ചു.
ആദ്യം തനിക്കുള്ള ഭൂമിയിൽ
സ്കൂൾ പണിയാൻ തീരുമാനിച്ചെങ്കിലും, സാമ്പത്തികം ഒരു പ്രശ്നമാകയാൽ, അത് പ്രാവർത്തീകമായില്ല.സാമ്പത്തിക പ്രശ്നം പരിഹരിച്ച് സ്കൂൾ നിർമ്മിയ്ക്കാൻ, സ്വന്തം ഭൂമിയായ അഞ്ച് ഏക്കർ ഭൂമി, അന്നത്തെ കാലത്ത് 900/- രൂപായ്ക്ക് വിറ്റു. പിന്നെ മുട്ടപ്പള്ളിയിൽ ഇരുപത് സെന്റ് സ്ഥലം വാങ്ങി, അവിടെ ഒരു അപ്പർ പ്രൈമറി സ്കൂൾ 1964 ൽ നിർമ്മിച്ചു.
ഡോ.അംബദ്കർ മെമ്മോറിയൽ യു.പി.സ്കൂൾ എന്ന് നാമകരണം ചെയ്ത്, സ്കൂളിന് അംഗീകാരം ലഭിയ്ക്കുവാൻ, ഡി.ഡി ഓഫീസിൽ അപേക്ഷ കൊടുത്തെങ്കിലും, അംബേദ്കറുടെ പേര് മാറ്റിയാലേ , അനുമതി നൽകുവെന്ന് അന്നത്തെ അധികൃതർ നിർബന്ധം പിടിച്ചു.എന്നാൽ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ ഗാന്ധിയനായ പി.സി. ചെമ്പന്റെ ഉറച്ച തീരുമാനത്തിന്റെ മുന്നിൽ മുട്ടുമടക്കിയെന്ന് മാത്രമല്ല. ഡോ. അംബേദ്കറുടെ പേരിൽ , കേരളത്തിലെ ആദ്യത്തെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നു.
നിരക്ഷരനായ
പി.സി. ചെമ്പൻ , സിംഗിൾ മാനേജ്മെന്റ് സ്കൂളിന്റെ മാനേജരുമായി. 93- മത്തെ വയസിൽ മരിയ്ക്കുന്ന കാലം വരെ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി തുടരുകയും ചെയ്തു.


പൊതുപ്രവർത്തനവും, വിദ്യാലയം നിർമ്മിയ്ക്കുവാനുള്ള ശ്രമങ്ങളുമൊക്കെ കൊണ്ടാകണം,പി.സി. ചെമ്പൻ വിവാഹം കഴിച്ചത് അറുപതാമത്തെ വയസിൽ തന്റെ അമ്മാവന്റെ മകൾ കുഞ്ഞുമോളെ ആയിരുന്നു.ഈ വിവാഹ ബന്ധത്തിൽ അഞ്ച് മക്കൾ ജനിച്ചിട്ടുള്ളതും, രണ്ടാമത്തെ മകനായ പി.വി. പ്രസാദ് ആണ്,
ഡോ.അംബദ്കർ മെമ്മോറിയൽ യു.പി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഏറെയുള്ള ഈ മേഖലകളിൽ, ഏറ്റവും കൂടുതൽ പട്ടികജാതി/വർഗ്ഗ കുട്ടികൾ പഠിച്ച സ്കൂളും ഡോ.അംബേദ്കർ മെമ്മോറിയൽ യു.പി. സ്കൂളിലാകും.
തുടക്കത്തിൽ 20 സെന്റ് സ്ഥലത്തായിരുന്നു സ്കൂളെങ്കിലും, പിൻ കാലത്ത്, അദ്ദേഹം 40 സെന്റ് സ്ഥലം കൂടി വാങ്ങി സ്കൂളിന്റെ സ്ഥലം വിപുലപ്പെടുത്തി. പി.സി. ചെമ്പന്റെ കാലശേഷം, കൂടുതൽ ആധുനീക സൗകര്യമുള്ള സ്കൂളായി മാറി.പതിനേഴ് വർഷം മുൻപ് തന്നെ,സ്കൂളിന് ബസ് വാങ്ങി, ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കുട്ടികളെ സ്കൂളിലെത്തിക്കുകയും, തിരിച്ചു കൊണ്ടു വിടുകയും ചെയ്യുന്നു. മാത്രമല്ല, ഇന്നും നൂറിൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിയ്ക്കുന്നുണ്ടെന്ന് സ്കൂൾ മാനേജർ, പി.വി.പ്രസാദ് പറയുന്നു.
കഴിഞ്ഞ ദിവസം, ഒരു മരണവുമായി ബന്ധപ്പെട്ട് , മുട്ടപ്പള്ളിയിൽ എത്തിയപ്പോൾ, ഡോ.അംബദ്കർ മെമ്മോറിയൽ യു.പി സ്കൂൾ, സ്ഥാപകൻ പി.വി.ചെമ്പൻ എന്ന ബോർഡ് കണ്ടുള്ള അന്വേഷണത്തിലാണ് സ്കൂളിന്റെ ചരിത്രം ചോദിച്ചറിഞ്ഞത്, അറിഞ്ഞപ്പോൾ വായനക്കാരോട് പങ്കു വയ്ക്കണം എന്നു തോന്നി.
രാജൻ വളഞ്ഞവട്ടം (ലേഖകൻ )
എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം അവകാശപ്പെട്ട് സമരം നടത്തുന്ന ഈ കാലത്തും, ദലിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു തരണമെന്നും സർക്കാരിനോട് മുറവിളി കൂട്ടുന്ന ഇക്കാലത്തും, ദലിതന് വർഷങ്ങൾക്ക് മുൻപ് സിംഗിൾ മാനേജ്മെന്റായുള്ള ഒരു സ്കൂൾ ഉണ്ടായിരുന്നുവെന്നറിഞ്ഞത് സന്തോഷമുളവാകുന്നു. മാത്രമല്ല, ആ സ്കൂളിന് ലോകത്തെ ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയ
ഡോ. ബാബാ സാഹേബ് അംബേദ്കറുടെ പേര് തന്നെ, ഗാന്ധിയനായ പി.സി. ചെമ്പൻ നൽകിയതു കണ്ടപ്പോൾ അതിലേറെ
കൗതുകവും അഭിമാനവും തോന്നി.
എന്റെ ജനത്തിന് വിദ്യാഭ്യാസം നൽകിയില്ലങ്കിൽ ഇക്കാണായ പാടം മുഴുവൻ ഞാൻ മുട്ടിപ്പുല്ല് കിളിർപ്പിക്കും എന്നു പറഞ്ഞ്, വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച, യജമാനന്റെ യഥാർത്ഥ പിൻഗാമി.
ബിഗ് സല്യുട്ട്
പി.സി. ചെമ്പൻ .



സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...