അനിത പരിയാര്‍ |
ഏഷ്യാ വന്‍കരയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള നീറുന്ന പ്രശ്‌നം ജാതിയുടെ പേരിലുള്ള തൊട്ടുകൂടായ്മ ഉണ്ടാക്കി വെച്ചിട്ടുള്ളതാണ്. സമൂഹത്തെ ഗ്രസിച്ചിട്ടുള്ള ഇത്തരം മനുഷ്യത്വഹീനമായ ഏര്‍പ്പാടുകളെ എങ്ങനെ തുരത്തണം എന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അത്തരം ചുറ്റുപാടില്‍ നേപ്പാളിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥ എങ്ങനെയുള്ളതായിരിക്കുമെന്ന ചിന്ത പോലും വേദനാ ജനകമാണ്. വേദനകളുടേയും കണ്ണീരിന്റേയും അറിയപ്പെടാത്ത മറ്റനേകം കഥകളായിരിക്കും പറയാനുണ്ടാവുക.
എന്നെപ്പറ്റി ചുരുക്കി പറയാം. ഞാന്‍ അനിത പരിയാര്‍. കിഴക്കന്‍ നേപ്പാളില്‍ നിന്നും വരുന്നു. ഞങ്ങള്‍ ആറ് മക്കളുണ്ട് വീട്ടില്‍ (മൂന്ന് ആണും മൂന്ന് പെണ്ണും) നേപ്പാളിലെ തയ്യല്‍ക്കാരുടെ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതെന്നും അത് ദളിത് സമുദായമാണ് എന്നും അറിയുക. ദളിതരുടെ ഇടയില്‍ പോലും ഞങ്ങള്‍ താണ ജാതിക്കാരാണ്. നേപ്പാളിലെ 23 മില്ല്യണ്‍ വരുന്ന ജനങ്ങളിലെ 20% ഉള്ള, വിദ്യാഭ്യസം ചെയ്യാന്‍ അവസരമില്ലാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും രാഷ്ട്രീയമായി പുറം തള്ളപ്പെട്ടവരും സാമൂഹ്യമായി അയിത്ത ജാതിക്കാരുമായ ജനങ്ങളില്‍ പെട്ടവരാണ് എന്റെ മാതാപിതാക്കള്‍. എന്റെ അമ്മ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത് അവരുടെ 19-ാം വയസ്സിലാണ്. 18-ാം വയസ്സില്‍ അവരുടെ വിവാഹം നടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അമ്മക്ക് പിന്നേയും കുട്ടികള്‍ ഉണ്ടായെങ്കിലും അച്ഛന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത് ആണ്‍കുട്ടികളെയാണ്.
അതുകൊണ്ടുതന്നെ ആണ്‍കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന അച്ഛന് എന്റെ പിറവി ഒരുപാട് നിരാശകള്‍ നല്‍കി. വിശേഷിച്ച് എന്റെ ഗ്രാമത്തിലുള്ളവര്‍ കരുതിയിരുന്നത്, 'പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് മണലില്‍ വെള്ളമൊഴിക്കുന്നതുപോലെ' ആകുമെന്നാണ്. പെണ്‍കുഞ്ഞുങ്ങളുടെ കഴിവിനെക്കുറിച്ച് എന്റെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്താനാവുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സമുദായത്തിലെ മറ്റു സ്ത്രീകളെയും നയിക്കാന്‍ കഴിയുമെന്നും മറ്റുള്ളരേക്കാള്‍ മച്ചപ്പെട്ട ജീവിതവും ഞാന്‍ കൊതിച്ചിരുന്നു. 'സാറ ആന്റ് മാഗ്ഗി യാക്കോബി' ഫണ്ടില്‍ നിന്നും സ്‌കോളര്‍ഷിച്ച് നേടി സിഹാറ, ബസ്തിപൂര്‍ തുടങ്ങിയ അന്യഗ്രാമങ്ങളില്‍പോയി താമസിച്ച് പഠിക്കേണ്ടിവന്ന പള്ളിക്കൂടം നാളുകളില്‍ തന്നെ ജാതീയമായ പ്രയാസങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സ്‌കോളര്‍ഷിച്ച് നേടിയപ്പോള്‍ത്തന്നെ എന്റെ അച്ഛന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം, പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്ത ദൂരനാട്ടില്‍ പോയി ഞാന്‍ എങ്ങനെ പഠനം തുടരും എന്നതായിരുന്നു. വാടക കൊടുത്താല്‍ പോലും ആരും എങ്ങും ദളിതുകള്‍ക്കുവേണ്ടി ഒരു റൂം പോലും തരാന്‍ തയ്യാറായിരുന്നില്ല. അശുദ്ധമാകുമെന്നാണ് അവരുടെ വിശ്വാസം. ദളിതുകളുടെ ഒരു വീട് കണ്ടെത്തി അവരോട് എന്നെ അവരോടൊപ്പം താമസിപ്പിക്കണമെന്ന് അച്ഛന്‍ അഭ്യര്‍ത്ഥിച്ചു. അതല്ലാതെ എനിക്ക് താമസിച്ച് പഠിക്കാന്‍ വേറേ നിവൃത്തിയില്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി, എനിക്ക് അവിടെ താമസിച്ചുകൊണ്ട് പഠനം തുടരാന്‍ ആവില്ലെന്ന്. എന്തുകൊണ്ടെന്നാല്‍ ആ വീട്ടില്‍ ആരും തന്നെ പള്ളിക്കൂടത്തില്‍ പോയിട്ടുള്ളവര്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ആവശ്യങ്ങള്‍ എന്തെന്ന് അവര്‍ക്ക് അറിയാനും പാടില്ലായിരുന്നു. എന്റെ വിഷമങ്ങള്‍ ഞാന്‍ അച്ഛനെ അറിയിച്ചു.
അതോടെ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന അച്ഛന്റെ പ്രയാസം ഇരട്ടിച്ചു. എനിക്കൊരു റൂം കണ്ടത്തുന്നതിനായി അച്ഛന്‍ നാട്ടിന്‍പുറത്തുകാരോട് കൂടിയാലോചിച്ചു. അച്ഛന്റെ ചങ്ങാതിമാര്‍ക്കെല്ലാം റൂം ഉണ്ട്. അവരുടെ ചങ്ങാതിയുടെ മകള്‍ക്ക് ഒരു റൂം കണ്ടത്താന്‍ അവര്‍ക്ക് ആയില്ല. ചില്ലറ സഹായമൊക്കെ ചെയ്യാറുണ്ടായിരുന്ന അച്ഛന്റെ ഒരു സുഹൃത്ത് എന്റെ പ്രശ്‌നം കേള്‍ക്കാന്‍ ഇടയായി. ഉയര്‍ന്ന ജാതിയില്‍ പെട്ട അയാള്‍ ഇടപെട്ട് ഞങ്ങള്‍ക്ക് അയാളുടെ ഒരു വീട് സംഘടിപ്പിച്ചു തന്നു. അന്ന് വൈകുന്നേരം ഞാന്‍ ആ കുടിലുകണ്ടു. രണ്ടു മുറികളുള്ള ചെറിയൊരു കൂരയായിരുന്നു അത്. ഞാന്‍ അതിന്റെ അകത്തു കടന്നപ്പോള്‍ രണ്ട് ആടുകളെ കെട്ടിയിരിക്കുന്നത് കണ്ടു. എങ്കിലും ആ കുടില്‍ ഇഷ്ടപ്പെട്ടുവെന്ന് അച്ഛനോട് പറഞ്ഞു. ഞാന്‍ മുറികള്‍ അടിച്ചുവാരി തീകത്തിച്ച് ചൂട് പാര്‍ന്നു. ആ കൂരയില്‍ കരണ്ട് ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് 12 വയസ്സ്, ഏഴാം തരത്തില്‍ എത്തിയിരുന്നു. ഞാന്‍ ഒറ്റക്ക് ആ വീട്ടില്‍ താമസിച്ചു. അച്ഛന്‍ തിരികെ പോയി. ഞാന്‍ താമസിക്കാന്‍ തുടങ്ങിയ ദിവസം 11.30 ആയപ്പോള്‍ വീട്ടുടമ വന്ന് എന്ന അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി. മൂന്നു മണിയായപ്പോള്‍ എനിക്കു വാടകക്കു തന്ന വീട്ടിലേക്ക് പോകണമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് വീടു തന്നതിന് അയല്‍ക്കാര്‍ അയാളോട് കയര്‍ത്തു. അതിന്റെ ഫലമായി അയാളുടെ ഭാര്യ എന്റെ നേരേ മുറുമുറുക്കുകയും എനിക്ക് വീട് തന്നതിന് അയാളോട് വഴക്കിടുകയും ചെയ്തു.
ഞങ്ങളുടെ വീട്ടുടമ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണവും ഒരുക്കി കൊടുക്കുമായിരുന്നു. ഞാനും അവരുടെ കൂടെ ചേര്‍ന്നു. ഞാനൊഴിച്ച് മറ്റുള്ളരെല്ലാം ആണ്‍കുട്ടികളായിരുന്നു .ദളിത് പെണ്‍കുട്ടി ആയിരുന്നതുകൊണ്ട് എനിക്ക് ആദ്യം ഭക്ഷണം കഴിക്കുന്നതിനോ എടുത്ത് കഴിക്കുന്നതിനോ അനുവാദം ഉണ്ടായിരുന്നില്ല. എല്ലാവരും ഭക്ഷണം കഴിച്ച് പോകുന്നതുവരെ ഞാന്‍ കാത്തിരിക്കണമായിരുന്നു. ഞാന്‍ ഉണ്ട പാത്രങ്ങള്‍ ഞാന്‍തന്നെ കഴുകി വെക്കണമായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ അത് ചെയ്യേണ്ടിയിരുന്നില്ല. എല്ലാവരേയുംപോലെ വാടകയും ഭക്ഷണത്തിനുള്ള തുകയും ഞാന്‍ മുടങ്ങാതെ കൊടുക്കുകയും ചെയ്തിരുന്നൂതാനും. മറ്റഉള്ളവര്‍ ഉപയോഗിക്കുന്ന ടാപ്പ് ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അറിയാതെ ഞാനെങ്ങാനും ഒന്ന് തൊട്ടുപോയാല്‍ അവര്‍ പുണ്യാഹം തളിച്ച് അത് ശുദ്ധി വരുത്തും. നാലു വര്‍ഷം അവിടെ താമസിച്ചാണ് ഞാന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അപ്പോഴെല്ലാം അവിടത്തെ ആളുകള്‍ വിശേഷിച്ച് സ്തീകള്‍ ഞാന്‍ അവരെ തൊട്ടുതീണ്ടുന്നു എന്ന് നിരന്തരം എന്റെ അധ്യാപകരോട് പരാതിപ്പെടുമായിരുന്നു.
സ്‌കൂള്‍ പഠനം കഴിഞ്ഞ് കാട്മണ്ഡുവിലുള്ള കോളേജില്‍ ചേര്‍ന്നപ്പോഴും താമസിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുക എന്നത് വലിയ പ്രശ്‌നമായി എന്നെ പിന്‍തുടര്‍ന്നിരുന്നു. ഞാന്‍ എന്റെ കൂട്ടുകാരികളോടൊപ്പം അദളിതര്‍ എന്ന് അവകാശപ്പെടുന്ന ഒരാളുടെ വീട്ടില്‍ താമസം തുടങ്ങി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ സര്‍നെയിം ദളിതരുടേതാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ എന്നോട് വീട് വിട്ടുപോകുവാന്‍ പറഞ്ഞു. എന്നാല്‍ ആ വീട്ടുടമയാകട്ടെ ജില്ലാ ഭരണകേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ദളിത് അയതുകൊണ്ടുതന്നെ, ഇന്നുവരേക്കും എനിക്ക് മൂന്ന് വീടുകള്‍ വിട്ടുപോകേണ്ടതായി വന്നിട്ടുണ്ട്. ദളിതുകള്‍ക്കും അദളിതുകള്‍ക്കും ഇടയില്‍ സാമൂഹികമായി വലിയൊരു അന്തരം നിലനില്‍ക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ഞങ്ങളുടെ വീടിനടുത്തുതന്നെ ഒരു അമ്പലമുണ്ടായിരുന്നു. എനിക്ക് അതിന്റെ അകത്ത് കയറാന്‍ പാടില്ല, എന്റെ കൂട്ടുകാര്‍ക്ക് കയറാം. ഞാന്‍ പിന്ദു സമൂഹത്തില്‍ ജനിച്ചിട്ടുപോലും! അമ്മ എപ്പോഴും പറയുമായിരുന്നു, ഞാന്‍ അമ്പലത്തിന്‍രെ അകത്തു കറി ദൈവത്തിന്റേതെന്ന് കല്‍പ്പിച്ചിട്ടുള്ള വിഗ്രഹത്തില്‍ തൊടുന്നതിനോ അനുഗ്രഹങ്ങള്‍ വാങ്ങുന്നതിനോ പാടില്ല എന്ന്. എനിക്കത് നല്ലതല്ല എന്ന് അമ്മ അങ്ങനെ വിശ്വസിക്കുമ്പോള്‍ ഞാനെങ്ങനെ അമ്പലത്തിനകത്ത് കയറും? ഇപ്പോള്‍ എനിക്ക് പിടികിട്ടി, അമ്മ അങ്ങനെ കരുതാന്‍ കാരണം അയിത്ത ജാതിക്കാരായതു കൊണ്ടാണെന്ന്. അമ്മ അത് തുറന്നു പറഞ്ഞിരുന്നില്ല.
ജാതി-ലിംഗ വിവേചനത്തിന് എതിരേ പോരാടുന്ന യുവതിയാണ് ഞാന്‍. അതുകൊണ്ടുതന്നെ, ജോലിസ്ഥലത്തും നാട്ടിന്‍പുറങ്ങളിലും തലസ്ഥാനമായ കാട്മണ്ഡുവിലുമൊക്കെ ചെല്ലുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നു. അയിത്തജാതിക്കാരിയായതിനാല്‍ ഞാന്‍ നേരിട്ട പ്രശ്‌നങ്ങള്‍ ഒട്ടേറെയുണ്ട്. എനിക്ക് അമ്പലത്തില്‍ കയറാന്‍ വിലക്ക്, പൊതു ടാപ്പില്‍നിന്ന് വെള്ളം എടുക്കാന്‍ വിലക്ക്, ഉന്നത കുല ജാതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ നടത്തുന്ന റസ്റ്റോറന്റുകളിലും, പട്ടിക്കുപോലും കടന്നുചെല്ലാവുന്ന വരുടെ വീടുകളിലും ചെല്ലുന്നതിന് വിലക്ക്! യൂണിസെഫ് ന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, 60% ദളിത് പെണ്ണാളുകളും ദാരിദ്ര്യംകൊണ്ട് വഴിതെറ്റിയ ജീവിതത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്നാണ്. ഈ വസ്തുതകളുടെ സമ്മര്‍ദ്ദം മൂലമാണ് ഞാന്‍ ദളിത് വനിതാ വിമോചക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുന്നത്. ദളിതുകള്‍ക്കു നേരേയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കെടുത്തു തുടങ്ങി. ഞങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരുടെ ഒരു നിര കെട്ടിപ്പടുക്കാനും പ്രശ്‌നങ്ങളുടെ കാഠിന്യം കുറച്ചു കൊണ്ടുവരാനും എനിക്കു കഴിഞ്ഞു.
നേപ്പാളിലെ ഏക ദളിത് വനിതാ സംഘടനയായ ഫെമിനിസ്റ്റ് ദളിത് ഓര്‍ഗനൈസേഷനിലാണ് (FEDO) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 1998 മുതല്‍ ഞാന്‍ അതില്‍ പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ കേന്ദ്ര കമ്മറ്റി അംഗമാണ്. വംശീയതക്ക് എതിരായ ലോക മഹാസമ്മേളനത്തില്‍ FEDO യെ പ്രതിനിധീകരിച്ചുകൊണ്ട് ഞാന്‍ പങ്കെടുത്തു. (MARC 8 Conference 2003, UN commission 2003) നേപ്പാള്‍ റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ ഞാന്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിലൂടെ നാട്ടില്‍ നടക്കുന്ന ജാതി-ലിംഗ വിവേചനങ്ങള്‍ക്കെതിരായി പൊതുവികാരം ഉണര്‍ത്താന്‍ എനിക്ക് കഴിഞ്ഞു. 2003 സെപ്തംബര്‍ മുതല്‍ ഹോങ് കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ഏഷ്യന്‍ ഹ്യൂമണ്‍ റൈറ്റ് കമ്മീഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
1994 ല്‍ ആണ് ഫെഡോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമാലും ഒക്കെ പുറത്താക്കപ്പെട്ടവരും ജാതി-ലിംഗ വിവേചനത്തിന്റെ ഇരകളും ആയ ദളിത് പെണ്ണാളുകള്‍ക്ക് അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതിനും നേടിയെടുക്കുന്നതിനുമുള്ള കരുത്തുപകരുക എന്നതാണ് അതിന്റെ ലക്ഷ്യം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ദളിത് സമരാവബോധത്തിലേക്ക് ഒന്നിക്കുന്നതിനും മറ്റുരാജ്യങ്ങളിലെ സമാന അവസ്ഥയില്‍ കഴിയുന്നവരുമായി സഹകരിക്കുന്നതിനും പ്രശനപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നതിനും ഫെഡോ പരിപാടിയിട്ടിട്ടുണ്ട്. സമൂഹത്തിന്റെ പൊതു മനോഘടനയില്‍ മാറ്റം വരുത്തുന്നതിനും നീതി ലഭ്യമാക്കുന്നതിനും ആഗോളതലത്തില്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ സാധ്യമാകുമെന്ന് ഫെഡോ തിരിച്ചറിയുന്നു. സമൂഹത്തില്‍ അടിമുടി മാറ്റം വരുത്താന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഫെഡോ താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നതുവരെ ഞങ്ങളുടെതലയെങ്ങും വെച്ചുകൊടുക്കുകയി എന്റെ ദുരനുഭവങ്ങള്‍ പങ്കുവെക്കാനും മറ്റഉള്ള പെണ്‍ജിവിതങ്ങള്‍ കാണാനും അവര്‍ നേരിടുന്ന വിവേചനങ്ങളെ തരണം ചെയ്യുന്നതിനായി നടത്തുന്ന പോരാട്ടങ്ങളേയും കുറിച്ച് അറിയുന്നതിനും മറ്റുമുള്ള ഒരു അവസരമായി ഈ കുറിപ്പിനെ വനിതാ വിമോചക പ്രവര്‍ത്തകര്‍ കാണുമോ എന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്
No comments:
Post a Comment